| Saturday, 31st October 2020, 2:15 pm

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ ഭാഗമായിരിക്കുന്നു; തേജസ്വി മുഖ്യമന്ത്രിയായാല്‍ അത്ഭുതപ്പെടാനില്ലെന്നും സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തേജസ്വി യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായാല്‍ അത്ഭുതപ്പെടാനില്ലെന്ന് ശിവസേനാ നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്. ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.

‘കുടുംബാംഗങ്ങളെല്ലാം ജയിലിലായ, എപ്പോഴും സി.ബി.ഐയും ഇന്‍ക്ം ടാക്‌സ് വകുപ്പും പിന്നാലെയുള്ള, ആരുടെയും പിന്തുണയില്ലാതെ ഒരു യുവാവ് ബീഹാര്‍ പോലൊരു സംസ്ഥാനത്ത് നിന്ന് എല്ലാവരെയും വെല്ലുവിളിക്കുകയാണ്. ഭൂരിപക്ഷം വോട്ടും നേടി തേജസ്വി യാദവ് ബീഹാറിന്റെ മുഖ്യമന്ത്രിയായാലും ഞാന്‍ അത്ഭുതപ്പെടില്ല,’ സഞ്ജയ് റാവത്ത് പറഞ്ഞു.

ബീഹാറില്‍ എന്താണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാലും തെരഞ്ഞെടുപ്പ് സുതാര്യമായി നടക്കുമെന്നാണ് ആളുകള്‍ വിചാരിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ ഭാഗമായെന്നും ശിവസേന വിമര്‍ശിച്ചു. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ബീഹാറില്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം.

പങ്കജ് മുണ്ഡെ ശിവസേനയില്‍ ചേരുമെന്ന സൂചനകളൊന്നും നിലവില്ലെന്നും റാവത്ത് പറഞ്ഞു.

ഒക്ടോബര്‍ 28 നായിരുന്നു ബീഹാറിലെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ്. 71 സീറ്റുകളിലുമായി 55.69 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. നവംബര്‍ മൂന്നിനാണ് അടുത്ത ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ ഏഴിനുമാണ് നടക്കുന്നത്. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shivsena Leader Sanjay Raut says he won’t be surprised if Tejashwi Yadav is become the chief minister

We use cookies to give you the best possible experience. Learn more