| Monday, 11th November 2019, 12:59 pm

താക്കറെയുടെ മുഖ്യമന്ത്രി സ്വപ്‌നത്തില്‍ അവസാനിച്ചത് 30 വര്‍ഷത്തെ 'അവിശുദ്ധ ബന്ധം'; സേനയും ബി.ജെ.പിയും ഭിന്നിപ്പില്‍; പന്ത് ഇനി എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും കോര്‍ട്ടില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ആഴ്ചകള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ ബി.ജെ.പിയുമായി മുപ്പതുവര്‍ഷമായിട്ടുള്ള സഖ്യത്തിനാണ് ശിവസേന അന്ത്യം കുറിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് ഇരുപാര്‍ട്ടികളും തമ്മില്‍ ഹിന്ദുത്വ ആശയത്തിലൂന്നിയ തീരുമാനങ്ങളെടുത്തിരുന്നെങ്കിലും അധികാരം പങ്കിടാമെന്ന ആശയത്തിന് പിടികൊടുക്കാത്ത ബി.ജെ.പിയുമായി ഇനിയൊരു ചര്‍ച്ചക്കുമില്ലെന്ന തീരുമാനത്തിലാണ് ശിവസേന.

തെറ്റായ തീരുമാനമെന്ന് താരതമ്യപ്പെടുത്താവുന്ന രീതിയിലായിരുന്നു സമീപ വര്‍ഷങ്ങളിലെ ബി.ജെ.പി-സേന സഖ്യത്തിന്റെ പ്രവര്‍ത്തനം. ഇരുവര്‍ക്കുമിടയില്‍ അധികാരത്തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും രാഷ്ട്രീയ അസ്വാരസ്യങ്ങളും ഉടലെടുത്തിരുന്നു.

വിഭജനം സ്ഥിരീകരിച്ചുകൊണ്ട്, മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന തീരുമാനത്തിന് വിഘാതമുണ്ടാക്കിയ ബി.ജെ.പിയുമായി ഇനി സഖ്യം തുടരുന്നതുകൊണ്ട് കാര്യമില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രഖ്യാപിച്ചുകഴിഞ്ഞു. എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ് സേന.

പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ശിവസേന ഇന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ കാണുമെന്നും പിന്തുണ അറിയിച്ചുകൊണ്ടുള്ള കക്ഷികളുടെ കത്ത് കൈമാറുമെന്നും രാഷ്ട്രീയ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

288 അംഗങ്ങളുള്ള മഹാരാഷ്ട്രാ നിയമസഭയില്‍ 56 എം.എല്‍.എമാരുള്ള രണ്ടാമത്തെ ഒറ്റകക്ഷിയാണ് ശിവസേന. ബി.ജെ.പിക്ക് ശേഷം ഗവര്‍ണര്‍ ശിവസേനയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിരുന്നു. ഇന്ന് വൈകീട്ട് 7:30 വരെയാണ് സേനയ്ക്ക് അനുവദിച്ചിരിക്കുന്ന സമയം.

കോണ്‍ഗ്രസിന് 44-ഉം എന്‍.സി.പിക്ക് 54-ഉം എം.എല്‍.എമാരാണുള്ളത്. സേനയും കോണ്‍ഗ്രസും എന്‍.സി.പിയും ചേര്‍ന്നാല്‍ സഖ്യത്തില്‍ 154 എം.എല്‍.എമാരുണ്ടാകും. ഇതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുമാവും.

മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് അവരുടെ അഹങ്കാരം കാരണമാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ബി.ജെ.പി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഞ്ജയ് റാവത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മുംബൈയില്‍ എന്‍.സി.പി നേതാവ് ശരദ് പവാറിനെ കണ്ടശേഷമായിരിക്കും കൂടിക്കാഴ്ച.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കുള്ള കോണ്‍ഗ്രസ് പിന്തുണയില്‍ അനിശ്ചിതത്വം തുടരുന്നതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെന്നാണ് റിപ്പോര്‍ട്ട്. ന്യൂസ് 18 ല്‍ റഷീദ് കീദ്വായി എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

ഹിന്ദുത്വ ആശയം പ്രചരിപ്പിക്കുന്ന ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കേരള നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗങ്ങളായ കെ.സി വേണുഗോപാലും മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയും ശിവസേനയെ പിന്തുണ പ്രകടിപ്പിച്ചിട്ടുണ്ടാകാമെന്നാണ് ലേഖനത്തില്‍ പറയുന്നത്.

എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കാതെ ശിവസേനയുമായി ചര്‍ച്ചക്കില്ലെന്ന് ഇന്നലെ എന്‍.സി.പി വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നും ഉപാധികളില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ശിവസേനാ നേതാവ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more