| Wednesday, 3rd February 2021, 11:10 am

കര്‍ഷകരല്ല സര്‍, നമ്മുടെ മണ്ണില്‍ കുത്തിയിരിക്കുന്ന ചൈനീസ് സേനയാണ് ദേശീയപതാകയെ അപമാനിക്കുന്നത്: മോദിയോട് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കര്‍ഷകര്‍ ദേശീയപതാകയെ അപമാനിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ചെങ്കോട്ടയിലെ ദേശീയ പതാകയെ കര്‍ഷകര്‍ തൊട്ടിട്ടുപോലുമില്ലെന്ന് വീഡിയോകളില്‍ നിന്നും വ്യക്തമായിട്ടും ബി.ജെ.പി കള്ളകഥകള്‍ മെനഞ്ഞുണ്ടാക്കുകയാണെന്ന് ശിവസേന പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെയാണ് ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരെ ശിവസേന കടുത്ത വിമര്‍ശനമുന്നയിച്ചത്.

‘കര്‍ഷകപ്രതിഷേധത്തെ മോശമായി ചിത്രീകരിക്കാനാണ് ത്രിവര്‍ണപതാക അപമാനിക്കപ്പെട്ടന്ന കഥയുമായി ബി.ജെ.പിയെത്തുന്നത്. ഒരു സംഘം കര്‍ഷകര്‍ നിയമവിരുദ്ധമായി പെരുമാറിയെന്നത് ശരിയാണ്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വേണം. പക്ഷെ അതിന്റെ പേരില്‍ മുഴുവന്‍ പ്രതിഷേധത്തെയും ദേശദ്രോഹപരമായി ചിത്രീകരിക്കുന്നത് തികച്ചും തെറ്റാണ്.’ സാമ്‌നയില്‍ പറയുന്നു.

ബി.ജെ.പിയുടെ സൈബര്‍ ആര്‍മിയേക്കാള്‍ സ്‌നേഹം കര്‍ഷകര്‍ക്ക് ഇന്ത്യയോടുണ്ടെന്നും റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടറില്‍ ദേശീയപതാകയുമേന്തിയാണ് അവരെത്തിയതെന്നും സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു. അറുപതിലേറെ ദിവസമായി ദല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ തിരിഞ്ഞുനോക്കാത്ത കേന്ദ്ര സര്‍ക്കാരാണ് യഥാര്‍ത്ഥത്തില്‍ ദേശീയ പതാകയെ അപമാനിക്കുന്നതെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു. പ്രതിഷേധിക്കുന്ന കര്‍ഷകരുടെ മക്കളില്‍ പലരും രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ദേശീയപതാകക്കായി ജീവന്‍ ബലിയര്‍പ്പിക്കുകയാണെന്നും സാമ്‌ന പറയുന്നു.

ദല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാനായി ബാരിക്കേഡുകള്‍ വെക്കുന്നതിനെയും സുരക്ഷാസേനയെ വിന്യസിക്കുന്നതിനെയും ശിവസേന വിമര്‍ശിച്ചു. ഈ തയ്യാറെടുപ്പുകള്‍ ലഡാക്കില്‍ നടത്തിയിരുന്നെങ്കില്‍ ചൈനീസ് സൈന്യം നമ്മുടെ രാജ്യത്തെത്തി അവരുടെ പൂര്‍വികസ്വത്താണെന്ന പോലെ പെരുമാറില്ലായിരുന്നെന്നും ശിവസേന പറഞ്ഞു. ‘സര്‍, നമ്മുടെ മണ്ണില്‍ കുത്തിയിരിക്കുന്ന ചൈനീസ് സേനയും ദേശീയപതാകയെ അപമാനിക്കുകയാണ്,’ സാമ്‌നയില്‍ പറയുന്നു.

ഏതു വിധേനെയും കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിനെ, സമരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്ന പിന്തുണ ആശങ്കപ്പെടുത്തുന്നുണ്ട്. ലോക പ്രശസ്ത പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് തുടങ്ങിയവര്‍ പ്രതിഷേധ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചതിനെ രംഗത്തെത്തിയിരുന്നു. റിഹാനയുടെയും ഗ്രെറ്റയുടെയും ട്വീറ്റുകള്‍ വ്യാപകമായി റീട്വീറ്റ് ചെയ്യപ്പെടുന്നുണ്ട്. ഇതോടുകൂടി #farmersprotets എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.

മോദി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ട് മാസത്തിലേറെയായി തെരുവില്‍ പ്രതിഷേധിക്കുകയാണ് കര്‍ഷകര്‍. ഇതുവരെയും കാര്‍ഷിക നിയങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമമായ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല. ഒക്ടോബര്‍ വരെ കേന്ദ്ര സര്‍ക്കാരിന് സമയം നല്‍കിയിരിക്കുകയാണെന്നും അതിനുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ രാജ്യവ്യാപക ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷക നേതാവ്് രാകേഷ് ടികായത് പറഞ്ഞു. നാല്‍പത് ലക്ഷം ട്രാക്ടറുകള്‍ അണിനിരക്കുമെന്നും അദ്ദേഹം അറിയിച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തിലും തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായൊരു ബജറ്റ് നടത്തണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണയുമായി പഞ്ചാബ് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ദല്‍ഹി പൊലീസ് കേസ് ചുമത്തിയ കര്‍ഷകര്‍ക്ക് നിയമസഹായം വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു. ഇതിനായി 70 അഭിഭാഷകരുടെ ഒരു സംഘത്തെ ദല്‍ഹിയില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദല്‍ഹിയിലെ ട്രാക്ടര്‍ റാലിക്കിടെ കാണാതായ കര്‍ഷകരുടെ പ്രശ്നത്തില്‍ നേരിട്ട് ഇടപെടുമെന്നും ഈ വ്യക്തികള്‍ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹായത്തിനായി 112 എന്ന നമ്പറില്‍ വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അമരീന്ദര്‍ സിംഗ് ചൊവ്വാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shiv Sena against PM Narendra Modi i farmers protest national flag controversy

We use cookies to give you the best possible experience. Learn more