തോൽവിയിലും സഞ്ജുവിന്റെ രക്ഷകന് തകർപ്പൻ നേട്ടം; വെറും കൈയ്യോടെയല്ല അവൻ ഹൈദരാബാദ് വിടുന്നത്
Cricket
തോൽവിയിലും സഞ്ജുവിന്റെ രക്ഷകന് തകർപ്പൻ നേട്ടം; വെറും കൈയ്യോടെയല്ല അവൻ ഹൈദരാബാദ് വിടുന്നത്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd May 2024, 7:50 am

2024 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം തോല്‍വി. ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരു റണ്‍സിനാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്.

ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് ആണ് നേടിയത്. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്റെ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍താരം ഷിര്‍മോണ്‍ ഹെറ്റ്‌മെയര്‍. മത്സരത്തില്‍ ഒമ്പത് പന്തില്‍ 13 റണ്‍സ് നേടിയാണ് താരം പുറത്തായത്. ഒരു ഫോറും ഒരു സിക്‌സും ആണ് ഹെറ്റ്‌മെയറിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇതിനു പിന്നാലെ ടി-20യില്‍ 4000 റണ്‍സ് എന്ന പുതിയ നാഴിക കല്ലിലേക്കാണ് ഹെറ്റ്‌മെയര്‍ നടന്നു കയറിയത്. 212 ടി-20 മത്സരങ്ങളില്‍ 192 ഇന്നിങ്‌സില്‍ നിന്നും 4007 റണ്‍സാണ് ഹെറ്റ്‌മെയര്‍ നേടിയത്. ഒരു സെഞ്ച്വറിയും 19 അര്‍ധസെഞ്ച്വറിയുമാണ് താരത്തിന്റെ അക്കൗണ്ടില്‍ ഉള്ളത്.

രാജസ്ഥാന്‍ ബാറ്റിങ്ങില്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 40 പന്തില്‍ 67 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

49 പന്തില്‍ 77 നേടിയ റിയാന്‍ പരാഗും നിര്‍ണായകമായി. എട്ട് ഫോറുകളും നാല് സിക്‌സുകളുമാണ് പരാഗ് അടിച്ചെടുത്തത്. 15 പന്തില്‍ 27 റണ്‍സ് നേടി കൊണ്ട് റോവ്മാന്‍ പവല്‍ അവസാനം നിമിഷം വരെ പൊരുതിയെങ്കിലും ഒരു റണ്‍സകലെ രാജസ്ഥാന് വിജയം നഷ്ടമാവുകയായിരുന്നു.

ഹൈദരാബാദ് ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍ മൂന്നു വിക്കറ്റും നായകന്‍ പാറ്റ് കമ്മിന്‍സ് ജയ്‌ദേവ് ഉനത്കട്ട് എന്നിവര്‍ രണ്ടു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

അതേസമയം സണ്‍റൈസേഴ്‌സിനായി നിതീഷ് കുമാര്‍ റെഡി 42 പന്തില്‍ പുറത്താവാതെ 76 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. മൂന്ന് ഫോറുകളും എട്ട് സിക്‌സുമാണ് താരം നേടിയത്. 44 പന്തില്‍ 56 റണ്‍സ് നേടിയ ട്രാവിസ് ഹെഡും 19 പന്തില്‍ 42 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനും നിര്‍ണായകമായി.

Content Highlight: Shimron Hetmyer Completed 4000 runs in T20