| Monday, 19th April 2021, 11:15 am

ഒരു കൊവിഡ് അങ്കം കൂടി താങ്ങാനുള്ള ശേഷിയില്ല; പൂരവും ആള്‍ക്കൂട്ടവും വേണ്ട, ജീവനും ജീവിതവും മതി: ഷിംന അസീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ പൂരം നടത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ച് ഡോ. ഷിംന അസീസ്. സംസ്ഥാനത്തെ കൊവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി ഗുരുതരമാണെന്നും രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ വരെ ആശങ്കപ്പെട്ട് തുടങ്ങുന്ന സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും ഷിംന പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷിംനയുടെ വിമര്‍ശനം.

‘ഇലക്ഷന്റെ പേരില്‍ ഇവിടെ നടന്ന പൂരക്കളിയും, സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഫാമിലി മൊത്തം പര്‍ച്ചേസിന് പോയതും, ബീച്ചാഘോഷവും മൂക്കിന് താഴെയും ചിലപ്പോള്‍ ബാഗിലും പോക്കറ്റിലുമുറങ്ങുന്ന മാസ്‌കും ചരിത്രമായ സാനിറ്റൈസറും നമ്മളോരോരുത്തരുടേയും അശ്രദ്ധയും ഇന്നത്തെ അവസ്ഥക്ക് പിന്നിലുണ്ട്. ഇല്ലാന്ന് ആര്‍ക്കെങ്കിലും നെഞ്ചത്ത് കൈ വെച്ച് പറയാന്‍ പറ്റ്വോ? അതില്ല. ഇന്നലെ വരെ കഴിഞ്ഞത് ഇനി undo ചെയ്ത് കളയാനൊന്നും പറ്റില്ല. ‘മുന്നോട്ടെന്ത്’ എന്നതാണ് ചോദ്യം,’ഷിംന അസീസ് ഫേസ്ബുക്കിലെഴുതി.

കുംഭമേള കൊണ്ട് വന്ന ദുരിതം നമുക്കൊരു നേര്‍ക്കാഴ്ചയായി മുന്നിലുണ്ട്. എത്ര പേര്‍ രോഗികളായി, എത്രയെത്ര പേര്‍ മരിച്ചു. റായ്പൂരിലും ഗുജറാത്തിലുമൊക്കെ ആംബുലന്‍സുകള്‍ ‘ശവ് വാഹന്‍’ എന്നെഴുതിയ ട്രക്കുകള്‍ക്ക് വഴി മാറിയിരിക്കുന്നുവെന്നും ഷിംന പറഞ്ഞു.

‘മൃതശരീരങ്ങള്‍ ഒന്നിച്ച് കൊണ്ട് പോയി ഗ്രൗണ്ടുകളില്‍ ഡമ്പ് ചെയ്യുകയാണ്. ഒറ്റ ഓക്സിജന്‍ ഔട്ട്ലെറ്റില്‍ നിന്ന് ഒട്ടേറെ പേര്‍ക്ക് ഓക്സിജന്‍ ലഭിക്കാന്‍ വാല്‍വിട്ട് പല വഴിക്ക് തിരിക്കുന്ന ശ്വസനവള്ളികള്‍ അവിടെ നിന്നുമുള്ള ചിത്രങ്ങളില്‍ കണ്ടു, ഒരു ബെഡില്‍ ഒന്നിലേറെ പേര്‍ കിടക്കുന്നത് കണ്ടു. ഈ സ്ഥിതി നമ്മുടെ കേരളത്തില്‍ വന്നാല്‍ അതിന്റെ പ്രത്യാഘാതം നമുക്ക് ഊഹിക്കാവുന്നതിലുമപ്പുറമാവും. അതിന് കാരണം പൂരമായാലും പെരുന്നാളായാലും ഇനി വേറെന്ത് പേരിട്ട് വിളിക്കുന്ന ആള്‍ക്കൂട്ടമായാലുമതേ,’ ഷിംന ഫേസ്ബുക്കിലെഴുതി.

ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

തൃശൂര്‍ പൂരം ആചാരമാണ് അനുഷ്ഠാനമാണ് എന്നൊക്കെ പറഞ്ഞ് ബഹളം വെക്കാന്‍ പോകുന്നവര്‍ക്കുള്ള സ്ഥലം പന്തലിന്റെ വടക്കേ ഭാഗത്ത് ഒരുക്കീട്ടുണ്ട്. നിങ്ങളവിടെയിരുന്ന് ബഹളം വെക്ക്, നിങ്ങളോട് പറഞ്ഞിട്ട് യാതൊരു കാര്യോമില്ല. ബാക്കിയുള്ളവരോടാണ്.
ഇപ്പോള്‍ നമ്മുടെ ചുറ്റുപാടുമുള്ള കോവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി സാമാന്യം ഗുരുതരമാണ്. എത്രത്തോളം ഗുരുതരമെന്ന് ചോദിച്ചാല്‍, രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പോലും ആശങ്കപ്പെട്ട് തുടങ്ങുന്നത്രയും എന്ന് പറയേണ്ടി വരും.

ഇലക്ഷന്റെ പേരില്‍ ഇവിടെ നടന്ന പൂരക്കളിയും, സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഫാമിലി മൊത്തം പര്‍ച്ചേസിന് പോയതും, ബീച്ചാഘോഷവും മൂക്കിന് താഴെയും ചിലപ്പോള്‍ ബാഗിലും പോക്കറ്റിലുമുറങ്ങുന്ന മാസ്‌കും ചരിത്രമായ സാനിറ്റൈസറും നമ്മളോരോരുത്തരുടേയും അശ്രദ്ധയും ഇന്നത്തെ അവസ്ഥക്ക് പിന്നിലുണ്ട്. ഇല്ലാന്ന് ആര്‍ക്കെങ്കിലും നെഞ്ചത്ത് കൈ വെച്ച് പറയാന്‍ പറ്റ്വോ? അതില്ല. ഇന്നലെ വരെ കഴിഞ്ഞത് ഇനി undo ചെയ്ത് കളയാനൊന്നും പറ്റില്ല. ‘മുന്നോട്ടെന്ത്’ എന്നതാണ് ചോദ്യം.

‘അവന്‍ ചെയ്തില്ല, ഇവന്‍ ചെയ്തില്ല… പിന്നെന്തിന് ഞാന്‍’ എന്ന സോ കോള്‍ഡ് രീതിക്കെതിരെയുള്ള #breakthechain ക്യാംപെയിന്റെ പോസ്റ്റര്‍ കണ്ടിരുന്നോ?ചുറ്റുമുള്ള ആരേലും എന്തേലും ചെയ്തോട്ടെ, നമ്മള്‍ നമ്മളെ കരുതാതെ ഇനിയിതൊന്നും ശരിയാകില്ല.
തിരിച്ച് പൂരം നടക്കുന്നിടത്തേക്ക് വരാം. രണ്ട് വാക്സിനെടുത്ത് ആള്‍ക്കൂട്ടത്തിലെ പെരുംചൂടിലേക്ക് വന്ന് കൂടിയാല്‍ കൊറോണ പകരില്ലെന്നാണോ? കുംഭമേള കൊണ്ട് വന്ന ദുരിതം നമുക്കൊരു നേര്‍ക്കാഴ്ചയായി മുന്നിലുണ്ട്. എത്ര പേര്‍ രോഗികളായി, എത്രയെത്ര പേര്‍ മരിച്ചു. റായ്പൂരിലും ഗുജറാത്തിലുമൊക്കെ ആംബുലന്‍സുകള്‍ ‘ശവ് വാഹന്‍’ എന്നെഴുതിയ ട്രക്കുകള്‍ക്ക് വഴി മാറിയിരിക്കുന്നു. മൃതശരീരങ്ങള്‍ ഒന്നിച്ച് കൊണ്ട് പോയി ഗ്രൗണ്ടുകളില്‍ ഡമ്പ് ചെയ്യുകയാണ്. ഒറ്റ ഓക്സിജന്‍ ഔട്ട്ലെറ്റില്‍ നിന്ന് ഒട്ടേറെ പേര്‍ക്ക് ഓക്സിജന്‍ ലഭിക്കാന്‍ വാല്‍വിട്ട് പല വഴിക്ക് തിരിക്കുന്ന ശ്വസനവള്ളികള്‍ അവിടെ നിന്നുമുള്ള ചിത്രങ്ങളില്‍ കണ്ടു, ഒരു ബെഡില്‍ ഒന്നിലേറെ പേര്‍ കിടക്കുന്നത് കണ്ടു.

ഈ സ്ഥിതി നമ്മുടെ കേരളത്തില്‍ വന്നാല്‍ അതിന്റെ പ്രത്യാഘാതം നമുക്ക് ഊഹിക്കാവുന്നതിലുമപ്പുറമാവും. അതിന് കാരണം പൂരമായാലും പെരുന്നാളായാലും ഇനി വേറെന്ത് പേരിട്ട് വിളിക്കുന്ന ആള്‍ക്കൂട്ടമായാലുമതേ.

മാസ്‌ക് ‘കൃത്യമായി’ ധരിക്കുക, കൈകള്‍ കൂടെക്കൂടെ കഴുകുക, സാധിക്കുന്നത്ര ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക, വളരെ അത്യാവശ്യമല്ലാത്ത ഇടങ്ങളിലേക്കുള്ള യാത്രകളും വേണ്ട. ഏറ്റവും പ്രധാനം- വാക്സിനേഷനെതിരേ മുഖം തിരിക്കാതിരിക്കുക എന്നതാണ്. കൃത്യസമയത്ത് വാക്സിനേഷന്‍ സ്വീകരിക്കുക തന്നെ വേണം. ‘വാക്സിന്‍ സ്വീകരിച്ചിട്ടും രോഗം വരുന്നില്ലേ?’ എന്നാകും. 30 ശതമാനത്തോളം പേര്‍ക്ക് രോഗം വരാം, അങ്ങനെ വന്നാലും സാരമായ രീതിയിലേക്ക് അവരുടെ രോഗം ചെന്നെത്താന്‍ സാധ്യത കുറവാണ് എന്ന വസ്തുത മനസ്സിലാക്കുക.
പൂരമെന്നല്ല, ഒരാള്‍ക്കൂട്ടവും വേണ്ട. രാഷ്ട്രീയക്കാര്‍ക്കും മതം സമം രാഷ്ട്രീയം മിക്സ് ചെയ്ത് പറയുന്നോര്‍ക്കും ചീത്ത വിളിക്കണേല്‍ വിളിക്കാം. മകന്‍ മരിച്ചിട്ടാണേലും മരുമോള്‍ടെ കണ്ണീര് കണ്ടാല്‍ മതി എന്ന ഈ ചിന്താഗതിയോട് തല്‍ക്കാലം വാഗ്വാദത്തിനില്ല. അതൊരു വെറും ഒച്ചയായി കണ്ട് പൂര്‍ണമായും അവഗണിക്കും.

ഇത് വായിച്ചിട്ട് ഒരാള്‍ക്കെങ്കിലും ബോധം വന്നുവെങ്കില്‍ അത് മതി. ഒരാള്‍ക്കും ഒന്നും ദോഷമായി വരരുത്, രോഗം വരരുത്. ഇവിടെ ഇനിയും രോഗം പടരരുത്. ആവശ്യത്തിന് നമ്മള്‍ അനുഭവിച്ച് കഴിഞ്ഞതാണ്. നമുക്കാര്‍ക്കും വീണ്ടുമൊരു കൊവിഡ് അങ്കം കൂടി താങ്ങാനുള്ള ശേഷിയില്ല. പൂരം വേണ്ട, ആള്‍ക്കൂട്ടങ്ങള്‍ വേണ്ട. ജീവനും ജീവിതവും മതി.


ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Shimna Azeez Facebook Post Criticize Conducting Thrissur Pooram

We use cookies to give you the best possible experience. Learn more