| Monday, 2nd August 2021, 9:07 pm

എന്റെ കുട്ടികളെ ഓര്‍ത്തെങ്കിലും അങ്ങനെയൊന്നും ചെയ്യരുതെന്ന് ഒരമ്മയെന്ന നിലയില്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്: ശില്‍പാ ഷെട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വാസ്തവം അറിയാതെ പാതിവെന്ത കഥകള്‍ പടച്ചുവിടരുതെന്ന് ശില്‍പാ ഷെട്ടി. വ്യവസായിയും ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര പോണ്‍ ചിത്ര നിര്‍മ്മാണത്തിന് അറസ്റ്റിലായതിന് പിന്നാലെ ശില്‍പയ്‌ക്കെതിരെയും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ശില്‍പയുടെ പ്രതികരണം.

ഒരു കുടുംബമെന്ന നിലയില്‍, ലഭ്യമായ എല്ലാ നിയമപരമായ മാര്‍ഗങ്ങളും തങ്ങള്‍ തേടുന്നുണ്ട്. അതുവരെ തന്റെ കുട്ടികളെ ഓര്‍ത്തെങ്കിലും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വസ്തുതാ വിരുദ്ധമായ വിവരങ്ങളില്‍ അഭിപ്രായം പറയുന്നത് ഒഴിവാക്കണമെന്നും ഒരമ്മ എന്ന നിലയില്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ശില്‍പാ ഷെട്ടി പറഞ്ഞു.

കാര്യങ്ങള്‍ നിയമത്തിന്റെ വഴിക്ക് നീങ്ങട്ടേയെന്നും അല്ലാതെ മാധ്യമവിചാരണ അല്ല വേണ്ടതെന്നും ശില്‍പാ ഷെട്ടി പറഞ്ഞിരുന്നു.

” ആളുകള്‍ എന്നില്‍ ഒരു വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട്, ഞാന്‍ ആരെയും നിരാശപ്പെടുത്തില്ല. അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനമായി, ഈ സമയങ്ങളില്‍ സ്വകാര്യതയ്ക്കുള്ള എന്റെ കുടുംബത്തിന്റെയും എന്റെയും അവകാശത്തെ മാനിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ ഒരു മാധ്യമ വിചാരണ അര്‍ഹിക്കുന്നില്ല. ദയവായി നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കുക. സത്യമേവ ജയതേ, ”അവര്‍ പറഞ്ഞു.

തന്റെ ഭര്‍ത്താവിനെ ജൂലൈ 19 ന് അറസ്റ്റുചെയ്തതിനുശേഷം തനിക്കും കുടുംബത്തിനും എതിരെ പ്രസിദ്ധീകരിച്ച അപകീര്‍ത്തികരമായ ലേഖനങ്ങള്‍ക്കെതിരെ ശില്‍പാ ഷെട്ടി നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ ശില്‍പ ഷെട്ടിയെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ വിലക്കാന്‍ സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞിരുന്നു. അതേസമയം,
ശില്‍പാ ഷെട്ടിക്കെതിരെ മൂന്ന് സ്വകാര്യ വ്യക്തികളുടെ യൂട്യൂബ് ചാനലുകളില്‍ അപ്ലോഡ് ചെയ്ത മൂന്ന് വീഡിയോകള്‍ ഡിലീറ്റ് ചെയ്യണമെന്നും അവ വീണ്ടും അപ്ലോഡ് ചെയ്യരുതെന്നും ജസ്റ്റിസ് ഗൗതം പട്ടേല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

പോണ്‍ ചിത്രം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയടക്കം 11 പേരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. പോണോഗ്രഫി നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

രാജ് കുന്ദ്രക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ചില സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുന്നുവെന്ന് മുംബൈ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു കേസെടുത്തത്.

കേസുമായി തനിക്ക് ബന്ധമില്ലെന്ന് രാജ് കുന്ദ്ര പ്രതികരിച്ചിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ജെ.എല്‍. സ്ട്രീം എന്ന ആപ്പിന്റെ ഉടമസ്ഥനായ രാജ് കുന്ദ്ര ഐ.പി.എല്‍. ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളില്‍ ഒരാള്‍ കൂടിയാണ്.

2013ല്‍ ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടുയര്‍ന്ന വാതുവെയ്പ്പ് കേസില്‍ രാജ് കുന്ദ്രയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

അതേസമയം വിവാദങ്ങളെ തുടര്‍ന്ന് ശില്‍പ ഷെട്ടി രാജ് കുന്ദ്രയുടെ കമ്പനിയില്‍ നിന്നും രാജിവെച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ശില്‍പ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദമ്പതികളുടെ ജുഹുവിലെ വസതിയില്‍ റെയ്ഡ് നടത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യല്‍. ശില്‍പ കൂടി ഡയറക്ടറായ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഓഫീസ് പരിസരം ഹോട്ട്ഷോട്സ് ആപ്പിലേക്കുള്ള വീഡിയോകള്‍ ചിത്രീകരിക്കുന്നതിന് ഉപയോഗിച്ചിരുന്നു.

പോണ്‍ചിത്രനിര്‍മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന് ബിസിനസ് ഉണ്ടായിരുന്നത് ശില്‍പക്ക് അറിയാമായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Shilpa Shetty on Raj Kundra case

We use cookies to give you the best possible experience. Learn more