| Thursday, 17th December 2020, 8:06 pm

കോഴിക്കോട് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു; അഞ്ച് പേര്‍ ചികിത്സയില്‍, ജാഗ്രത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊവിഡ് വ്യാപനത്തിനു ശേഷം കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 11 വയസുകാരന്‍ മരിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കണ്ടത്തിയത്. സമാനരോഗലക്ഷണം കണ്ടെത്തിയ അഞ്ച് പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

ഇതാദ്യമായല്ല ഷിഗെല്ല രോഗം കേരളത്തില്‍ സ്ഥിരീകരിക്കുന്നത്. നേരത്തെ മലപ്പുറം ജില്ലയില്‍ രണ്ട് ഷിഗെല്ല മരണം സംഭവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോഴിക്കോട് ഷിഗെല്ല ജാഗ്രതാനിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു. സാധാരണ വയറിളക്കത്തെക്കാള്‍ മാരകമാണ് ഷിഗെല്ല.

ഈ ബാക്ടീരിയ മൂലമുള്ള മാരകമായ വയറിളക്കത്തിന് കാരണം മലിനജലത്തിന്റെ ഉപയോഗമാണ്. വ്യക്തി തലത്തില്‍ ശുചിത്വം പാലിച്ചാല്‍ ഒരു പരിധി വരെ രോഗം പകരുന്നതു തടയാം.

തുടക്കത്തില്‍ തന്നെ വൈദ്യസഹായം തേടിയാല്‍ രോഗം അപകടകരമാകുന്നതും തടയാം. ഫലപ്രദമായ ചികിത്സ കൃത്യസമയത്തു നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനേയും വൃക്കയേയും ബാധിക്കുന്നത് മരണത്തിന് ഇടയാക്കും. കുട്ടികളിലാണ് രോഗസാധ്യത കൂടുതല്‍.

വയറിളക്കം, പനി, വയറുവേദന, എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണങ്ങള്‍.

അതേസമയം എല്ലാ ഷിഗെല്ലാ രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുക.

ചെറിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ചികിത്സയുടെ ആവശ്യമില്ല. രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കില്‍ ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്. വയറിളക്കത്തോടൊപ്പം നിര്‍ജലീകരണം കൂടിയുണ്ടാകുന്നത് പ്രശ്‌നം ഗുരുതരമാക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Shigella Diseases Spread In Kozhikode

We use cookies to give you the best possible experience. Learn more