| Saturday, 2nd March 2024, 4:52 pm

പ്രിയന്റെ സിനിമയിലെ പോലെയുള്ള അന്തരീക്ഷമായിരുന്നില്ല ലിജോയുടെ ആ ലൊക്കേഷനില്‍: ഷിബു ബേബി ജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓരോ നിമിഷവും സിനിമയെ കുറിച്ച് ചിന്തിച്ചു നില്‍ക്കുന്ന ആളാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയെന്ന് ഷിബു ബേബി ജോണ്‍. ലിജോ വളരെ ഇന്റന്‍സായ ഒരു ഫിലിം മേക്കറാണെന്നും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സിനിമ മാത്രമാണ് മനസിലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

അതുകൊണ്ട് തന്നെ സംവിധായകന്‍ പ്രിയദര്‍ശന്റെ സിനിമയിലെ പോലെയുള്ള ഒരു റിലാക്‌സിങ്ങ് ആയ അന്തരീക്ഷമായിരുന്നില്ല ലൊക്കേഷനില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ മലൈക്കോട്ടൈ വാലിബനെ കുറിച്ച് സംസാരിക്കുകയായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവായ ഷിബു ബേബി ജോണ്‍.

‘ലിജോ വളരെ ഇന്റന്‍സായ ഒരു ഫിലിം മേക്കറാണ്. പുള്ളിയെ സംബന്ധിച്ചിടത്തോളം ഇത് മാത്രമാണ് മനസില്‍. ഓരോ നിമിഷവും സിനിമയെ കുറിച്ച് ചിന്തിച്ചു നില്‍ക്കുന്ന ആളാണ്.

അതുകൊണ്ട് പ്രിയന്റെ സിനിമയിലെ പോലെയുള്ള ഒരു റിലാക്‌സിങ്ങായ അന്തരീക്ഷമായിരുന്നില്ല ലൊക്കേഷനില്‍ ഉണ്ടായിരുന്നത്. ഷൂട്ട് തുടങ്ങിയാല്‍ പിന്നെ വളരെ മിനിമലായാണ് സംസാരമൊക്കെ,’ ഷിബു ബേബി ജോണ്‍ പറഞ്ഞു.

മലൈക്കോട്ടൈ വാലിബന് മുമ്പ് തങ്ങള്‍ ആദ്യം മറ്റൊരു പ്രൊജക്റ്റായിരുന്നു അനൗണ്‍സ് ചെയ്തിരുന്നതെന്നും ഷിബു ബേബി ജോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.

‘ഞങ്ങള്‍ ആദ്യം വേറെ ഒരു പ്രൊജക്റ്റായിരുന്നു അനൗണ്‍സ് ചെയ്തിരുന്നത്. പക്ഷേ അതിന്റെ ഫൈനല്‍ സ്‌ക്രിപ്റ്റില്‍ ചില സംശയങ്ങള്‍ വന്നു. ടെക്നിക്കല്‍ ആസ്‌പെക്റ്റ്സിലായിരുന്നു ഈ സംശയം വന്നത്. അതിന്റെ സ്‌ക്രിപ്റ്റ് ഒന്നുകൂടെ കറക്റ്റ് ചെയ്യണമെന്ന് നിലയിലേക്ക് എത്തി.

ആ സമയത്താണ് എന്റെ ഒരു സുഹൃത്ത് വഴി ലിജോയോട് ഏതെങ്കിലും കഥയുണ്ടോ എന്ന് അന്വേഷിക്കുന്നത്. അന്ന് നമുക്ക് ആലോചിക്കാമെന്നായിരുന്നു ലിജോയുടെ മറുപടി. അതിന് ശേഷം ലിജോ വന്ന് ഒരു കഥ പറഞ്ഞു. അത് ഞങ്ങള്‍ക്ക് ഇഷ്ടപെടുകയും അത് അംഗീകരിക്കുകയും ചെയ്തു.

ലിജോയുടെ പടങ്ങള്‍ ഞാന്‍ കണ്ടിരുന്നു. എല്ലാമൊന്നും കണ്ടിരുന്നില്ല. അന്ന് ലിജോ പറഞ്ഞ കഥ വളരെ രസകരമായിരുന്നു. എനിക്കും ലാലിനും ആ കഥ ഇഷ്ടമായിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ ലിജോ അതിന് ഒരു പ്രശ്നമുണ്ടെന്നും ആ സ്‌ക്രിപ്റ്റ് ശരിയാവില്ലെന്നും പറഞ്ഞു.

അന്ന് ഞങ്ങള്‍ ആകെ ഷോക്കായി. ലാലിന് ആ കഥ ഇഷ്ടപെട്ടിരുന്നു. ആള്‍ കഥ കേട്ട ശേഷം ഷൂട്ടിങ്ങിന് വേണ്ടി മൊറൊക്കോയിലേക്ക് പോയിരുന്നു. അതിന് ശേഷമാണ് ലിജോ വര്‍ഷങ്ങളായി മനസിലുള്ള മറ്റൊരു കഥ പറയുന്നത്,’ ഷിബു ബേബി ജോണ്‍ പറഞ്ഞു.


Content Highlight: Shibu Baby John Talks About Pellissery’s Movie Location

We use cookies to give you the best possible experience. Learn more