| Monday, 22nd January 2024, 12:43 pm

ബോയിങ് ബോയിങ് സിനിമയിലൂടെ ലാലിനെ ശ്രദ്ധിച്ചു; അദ്ദേഹത്തിന്റെ ആരാധകനായത് മറ്റൊരു സിനിമ കണ്ടിട്ട്: ഷിബു ബേബി ജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ആദ്യമായി എത്തുന്ന ഈ ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാണ് ഷിബു ബേബി ജോണ്‍.

ഇപ്പോള്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ജീവിതത്തില്‍ പലതും നമ്മള്‍ വിചാരിക്കാത്ത കാര്യങ്ങളാകും നടക്കുന്നതെന്നും താന്‍ മലൈക്കോട്ടൈ വാലിബനിലേക്ക് വളരെ യാദൃശ്ചികമായാണ് എത്തുന്നതെന്നും ഷിബു ബേബി ജോണ്‍ പറയുന്നു.

നടന്‍ മോഹന്‍ലാലുമായുള്ളത് വര്‍ഷങ്ങളായുള്ള ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ബോയിങ് ബോയിങ് എന്ന സിനിമയിലൂടെയാണ് മോഹന്‍ലാലിനെ ശ്രദ്ധിക്കുന്നതെന്നും രാജാവിന്റെ മകന്‍ സിനിമ ഇറങ്ങിയപ്പോഴാണ് താന്‍ അദ്ദേഹത്തിന്റെ ഒരു ആരാധകനാകുന്നതെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

‘ജീവിതത്തില്‍ പലതും നമ്മള്‍ വിചാരിക്കാത്ത കാര്യങ്ങളാകും നടക്കുന്നത്. വാലിബനിലേക്ക് വളരെ യാദൃശ്ചികമായാണ് എത്തുന്നത്. ഞാനും ലാലും തമ്മിലുള്ള ബന്ധം ആരംഭിച്ചിട്ട് പത്ത് നാല്പത് വര്‍ഷമായി.

ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ബോയിങ് ബോയിങ് സിനിമയിലൂടെയാണ് ലാലിനെ ശ്രദ്ധിക്കുന്നത്. അതിന് മുമ്പ് തന്നെ ഞാന്‍ ലാലിനെ കാണുന്നുണ്ടായിരുന്നു.

അതും കഴിഞ്ഞ് രാജാവിന്റെ മകന്‍ സിനിമ ഇറങ്ങിയപ്പോഴാണ് ഞാന്‍ ലാലിന്റെ ഒരു ആരാധകനാകുന്നത്,’ ഷിബു ബേബി ജോണ്‍ പറയുന്നു.

നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ജയ്സാല്‍മേര്‍, പൊഖ്രാന്‍, എന്നിവിടങ്ങിളിലായിരുന്നു സിനിമയുടെ ഷൂട്ടിങ്.

മോഹന്‍ലാലിനെക്കൂടാതെ സോനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, സുചിത്ര നായര്‍, മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തിലുണ്ട്. മധു നീലകണ്ഠനാണ് സിനിമയുടെ ഛായാഗ്രഹണം.

പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിബു ബേബി ജോണാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരി 25ന് വാലിബന്‍ തിയേറ്ററുകളിലെത്തും.


Content Highlight: Shibu Baby John Talks About Mohanlal

We use cookies to give you the best possible experience. Learn more