| Tuesday, 19th April 2022, 11:25 am

ജോയ്‌സ്‌ന ലോകപരിചയമുള്ള  കുട്ടിയാണ്, പക്വതയുമുണ്ട്, ഇനി അവര്‍ തീരുമാനിക്കട്ടെ; ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്ന് കോടതി; ഹരജി തീര്‍പ്പാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോടഞ്ചേരി മിശ്ര വിവാഹക്കേസില്‍ യുവതിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോയതെന്ന് ജോയ്സ്ന കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജോയ്സ്നയെ കോടതി ഭര്‍ത്താവ് ഷെജിനൊപ്പം വിട്ടു.

ജോയ്‌സ്‌ന സ്വന്തമായി തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ള സ്ത്രീയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിദേശത്ത് ജോലി ചെയ്തിട്ടുള്ള, 26 വയസ്സുള്ള ഒരു യുവതിക്ക് സ്വന്തം കാര്യം തീരുമാനിക്കാനുള്ള പക്വതയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

ജോയ്‌സ്‌ന ഒരു തരത്തിലും അനധികൃതമായി കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി.എസ് സുധ അധ്യക്ഷയായ ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

ആദ്യം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ജോയ്‌സ്‌നയോട് നേരിട്ടാണ് സംസാരിച്ചത്. താന്‍ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതാണെന്നും തനിക്ക് മേല്‍ ഒരുതരത്തിലുമുള്ള സമ്മര്‍ദ്ദവുമില്ല എന്നും ജോയ്‌സ്‌ന കോടതിക്ക് മുമ്പാകെ ബോധിപ്പിച്ചു. തനിക്ക് മാതാപിതാക്കളോട് ഇപ്പോള്‍ സംസാരിക്കാന്‍ താത്പര്യമില്ല. അവരെ ഇപ്പോള്‍ കാണുന്നില്ലെന്നും പിന്നീട് വിശദമായി സംസാരിച്ചോളാമെന്നും ജോയ്‌സ്‌ന വ്യക്തമാക്കി.

വിവാഹം കഴിച്ച് ഭര്‍ത്താവ് ഷെജിനൊപ്പമാണ് താന്‍ കഴിയുന്നത്. ഷെജിനൊപ്പം പോകാനാണ് താത്പര്യം. തന്നെ തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും ജോയ്സ്ന ഹൈക്കോടതിയെ അറിയിച്ചു.

ജോയ്സ്നയുടെ പിതാവ് ജോസഫ് ആണ് ഹേബിയസ് കോര്‍പസ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി ജോയ്സ്നയെ ഇന്ന് ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ജോയ്സ്ന ഇന്ന് കോടതിയില്‍ ഹാജരാവുകയായിരുന്നു.

എന്നാല്‍ ജോയ്സ്നയെ ബ്രെയിന്‍ വാഷ് ചെയ്തിരിക്കുകയാണെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ജോയ്‌സ്‌നയെ നിര്‍ബന്ധപൂര്‍വം തട്ടിക്കൊണ്ട് പോയതാണെന്നും, ഷിജിനും ജോയ്‌സ്‌നയും രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും അച്ഛന്‍ ജോസഫ് കോടതിയില്‍ പറഞ്ഞു.

എന്നാല്‍ പ്രായപൂര്‍ത്തിയായ യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും, താമസിക്കാനും അവകാശമുണ്ടെന്നും സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹം ചെയ്തിട്ടുണ്ടെന്നും അതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കോടതിക്ക് പരിമിതിയുണ്ടെന്നും ജസ്റ്റിസ് വി.ജി അരുണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ജോയ്‌സ്‌ന വിദേശത്തേക്ക് പോകണമോ വേണ്ടയോ എന്ന കാര്യമെല്ലാം അവര്‍ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്നും, അതില്‍ ഇടപെടാന്‍ കോടതിക്ക് പരിമിതികളുണ്ടെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ രണ്ട് പേര്‍ ഇനിയെന്ത് ചെയ്യണമെന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെ എന്നും ഹൈക്കോടതി വ്യക്തമാക്കി.

നേരത്തേ താമരശ്ശേരി കോടതിയില്‍ ഷിജിനൊപ്പം ഹാജരായ ജോയ്‌സ്‌ന താന്‍ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണെന്ന് വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ അന്ന് തന്നെ ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി ജോയ്‌സ്‌നയുടെ അച്ഛന്‍ ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more