| Friday, 22nd November 2019, 11:31 am

'സര്‍ക്കാര്‍ സ്‌കൂളുകളില്‍ നല്ല അധ്യാപകര്‍ ഉണ്ടാകുമെന്ന് കരുതിയാണ് മകളെ അവിടെ ചേര്‍ത്തത്': പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: പാമ്പു കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന്‍ ബത്തേരി സര്‍വ്വജന സ്‌കൂളില്‍ എത്തിയത് കഴിഞ്ഞ വര്‍ഷം. മകളെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റിയത് നല്ല അധ്യാപകര്‍ ഉണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നെന്ന് ഷെഹ്‌ലയുടെ പിതാവ് അഡ്വ. അസീസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

”നല്ല അധ്യാപകര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉണ്ടാകുമെന്ന് കരുതിയാണ് മകളെ അവിടെ ചേര്‍ത്തത്. കഴിഞ്ഞ വര്‍ഷം വരെ പ്രൈവറ്റ് സ്‌കൂളിലായിരുന്നു. ഈ വര്‍ഷം സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റിയതായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു പഠിച്ചത്.

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കാനുള്ള താത്പര്യം കൊണ്ടാണ് ഞാന്‍ അത് ചെയ്തത്. സര്‍ക്കാര്‍ ഈകാര്യത്തില്‍ സത്വരമായ നടപടി സ്വീകരിക്കണം”- അസീസ് പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷെഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാമ്പുകടിയേറ്റു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വയനാട്ടിലെ സ്‌കൂളുകളില്‍ കര്‍ശന നടപടികളുമായി പൊതു വിദ്യാഭ്യാസ ഉപഡയറക്ടറും വയനാട് ജില്ലാ കലക്ടറും രംഗത്തെത്തിയിട്ടുണ്ട്.

ജില്ലാ കലക്ടര്‍, പൊലീസ് മേധാവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ അന്വേഷണം നടത്തണമെന്നും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ബാലവാകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more