| Sunday, 12th March 2023, 11:32 pm

ഇത് രണ്ടാം വിവാഹമല്ല, വിമര്‍ശിക്കുന്നവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് വ്യക്തതയില്ല: ഷീന ഷുക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇത് രണ്ടാം വിവാഹമല്ലെന്നും വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്നും ഷീന ഷുക്കൂര്‍. സംഭവത്തില്‍ നല്ല പ്രതികരണമാണ് തനിക്ക് ലഭിച്ചതെന്നും ഒരുപാട് സ്ത്രീകള്‍ സ്‌പെഷ്യല്‍ മാരേജ് ആക്ടിനെക്കുറിച്ച് ചോദിച്ച് വിളിക്കുന്നുണ്ടെന്നും ഷീന റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.

‘ ഇതൊരിക്കലും രണ്ടാം വിവാഹമല്ല. വിവാഹം വീണ്ടും രജിസ്റ്റര്‍ ചെയ്തതാണ്. ഒരുപാട് സ്ത്രീകള്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് വഴി രണ്ടാമതും വിവാഹം കഴിക്കാന്‍ പറ്റുമോ എന്ന് ചോദിച്ച് വിളിക്കുന്നുണ്ട്. നിലവില്‍ നിക്കാഹ് കഴിച്ചാല്‍ മുസ്‌ലിം നിയമത്തില്‍ വീണ്ടും വിവാഹം ചെയ്യണമെങ്കില്‍ ചില പ്രോസസുകളുണ്ട്.

മൊഴി ചൊല്ലല്‍, ഇടക്കല്യാണം അതൊക്കെ കഴിഞ്ഞേ വീണ്ടും വിവാഹം കഴിക്കാന്‍ സാധിക്കൂ. ശരിക്കും ഇവിടെ നടന്നിരിക്കുന്നത് സെഷന്‍ 15 സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമുള്ള് വിവാഹം രജിസ്റ്റര്‍ ചെയ്യലാണ്.

ആ വകുപ്പില്‍ ഏതെങ്കിലും മതപ്രകാരം വിവാഹം നടന്നാലും വീണ്ടും രജിസ്റ്റര്‍ ചെയ്യാം. അങ്ങനെ രജിസ്റ്റര്‍ ചെയ്താല്‍ 21ാം വകുപ്പനുസരിച്ചുള്ള ആനുകൂല്യങ്ങളും ലഭിക്കും,’ ഷീന ഷുക്കൂര്‍ പറഞ്ഞു.

സംശയങ്ങളുള്ളവരോട് അതൊക്കെ ദൂരീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികള്‍ക്ക് ലഭിക്കേണ്ടുന്ന അതേ അവകാശം ഉണ്ടാകണമെന്നതു കൊണ്ടാണ് വീണ്ടും വിവാഹം കഴിച്ചതെന്നും അവര്‍ പറഞ്ഞു.

ഷുക്കൂര്‍ വക്കീലിനെ ഇത് ശരിയല്ലെന്ന് പറഞ്ഞ് പലരും വിളിച്ചിട്ടുണ്ടെന്നും അവര്‍ക്കുള്ള വ്യക്തതക്കുറവാണ് ഇങ്ങനെ തോന്നിക്കുന്നതെന്നും ഷീന കൂട്ടിച്ചേര്‍ത്തു.

‘അവര്‍ക്ക് ശരിക്കും ഇസ്‌ലാം എന്താണ് പറഞ്ഞതെന്നോ നിലവിലുള്ള ജെന്റര്‍ നിയമങ്ങള്‍ എന്താണെന്നും അറിയില്ല. അതില്‍ നമ്മുടെ സ്വാതന്ത്ര്യം എന്താണ് എന്നതിനെക്കുറിച്ച് വലിയ വ്യക്തതയില്ലാത്തത് കൊണ്ട് വരുന്ന ചില സംശയങ്ങളായി മാത്രമേ അവരുടെ അഭിപ്രായങ്ങളെ തോന്നിയിട്ടുള്ളൂ,’ അവര്‍ പറഞ്ഞു.

അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് നടനും അഭിഭാഷകനുമായ ഷുക്കൂര്‍ വക്കീലും പങ്കാളി ഷീന ഷുക്കൂറും സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്തത്.

മുസ്‌ലിം വ്യക്തിനിയമത്തില്‍ മൂന്ന് പെണ്‍മക്കള്‍ മാത്രമുള്ള തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ സ്വത്ത് പൂര്‍ണമായും അവര്‍ക്ക് ലഭിക്കില്ലെന്ന് പറഞ്ഞ് കൊണ്ടാണ് ഇരുവരും വീണ്ടും വിവാഹം കഴിക്കുന്നത്.

എന്നാല്‍ ഇതിനെതിരെ വിവിധ മത സംഘടനകള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

content highlight: sheena shukkur about remarriage

We use cookies to give you the best possible experience. Learn more