Entertainment
20 വര്‍ഷത്തോളം പരിചയമുണ്ടെങ്കിലും ആ നടന്‍ ആരോടും ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടേയില്ല: ഷീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 11, 09:14 am
Tuesday, 11th March 2025, 2:44 pm

മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് ഷീല. 1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടി രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നിരുന്നു. 1980ല്‍ സ്ഫോടനം എന്ന ചിത്രത്തോടെ താത്കാലികമായി അഭിനയ രംഗത്തുനിന്ന് വിട്ടുനിന്ന ഷീല 2003ല്‍ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് തിരിച്ചുവന്നത്.

ഏറ്റവുമധികം ചിത്രങ്ങളില്‍ ഷീലയുടെ നായകനായി അഭിനയിച്ചത് പ്രേം നസീറായിരുന്നു. 150ലധികം സിനിമകളിലാണ് ഇരുവരും നായികാ നായകന്മാരായി വേഷമിട്ടിട്ടുള്ളത്. പ്രേം നസീറിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഷീല. കൂടെയുള്ള ആരും കഷ്ടപ്പെടുന്നത് ഇഷ്ടമല്ലാത്തയാളാണ് പ്രേം നസീറെന്ന് ഷീല പറഞ്ഞു.

കൂടെയുള്ള ആര്‍ട്ടിസ്റ്റായാലും അദ്ദേഹത്തിന്റെ സിനിമകളുടെ നിര്‍മാതാക്കളാണെങ്കിലും കഷ്ടപ്പെടുന്നത് പ്രേം നസീറിന് ഇഷ്ടമല്ലെന്നും അവരെയെല്ലാം സഹായിക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിനെന്നും ഷീല കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെയാണെന്നും പ്രേം നസീറിന് മാത്രമേ അങ്ങനെയൊരു സ്വഭാവം കണ്ടിട്ടുള്ളൂവെന്നും ഷീല പറയുന്നു.

20 വര്‍ഷത്തോളം ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേം നസീര്‍ ആരോടും ദേഷ്യപ്പെടുന്നത് താനടക്കം ആരും കണ്ടിട്ടില്ലെന്നും ഷീല കൂട്ടിച്ചേര്‍ത്തു. ജന്മനായുള്ള അദ്ദേഹത്തിന്റെ സ്വഭാവം അതായിരിക്കുമെന്നും അപൂര്‍വം ആളുകള്‍ക്ക് മാത്രമേ അത്തരം സ്വഭാവമുണ്ടാകുള്ളൂവെന്നും ഷീല പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ഷീല.

‘കൂടെയുള്ള ആരും കഷ്ടപ്പെടുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. അദ്ദേഹത്തിന്റെ സിനിമയുടെ പ്രൊഡ്യൂസറിന് എന്തെങ്കിലും കഷ്ടമുണ്ടെന്ന് മനസിലായാല്‍ അതിനനുസരിച്ച് അദ്ദേഹം സഹായിക്കും. അതുപോലെ, കൂടെയുള്ള ആര്‍ട്ടിസ്റ്റില്‍ ആര്‍ക്കെങ്കിലും കഷ്ടമുണ്ടെങ്കില്‍ അവരെയും സഹായിക്കാന്‍ മടി കാണിക്കാത്തയാളായിരുന്നു നസീര്‍ സാര്‍.

20 വര്‍ഷത്തോളം അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചിട്ടുള്ളയാളാണ് ഞാന്‍. സെറ്റിലായാലും പുറത്തായാലും ആരോടും ദേഷ്യപ്പെടുന്നത് ഞങ്ങളാരും കണ്ടിട്ടില്ല. സെറ്റില്‍ ആരെങ്കിലും എന്തെങ്കിലും തട്ടി താഴെയിട്ടാല്‍ പോലും അതിന് ഷൗട്ട് ചെയ്യാത്തയാളായിരുന്നു പുള്ളി. ജന്മനാ കിട്ടിയ സ്വഭാവമായിരിക്കും അത്. വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമേ അങ്ങനെയുള്ള സ്വഭാവം കിട്ടാറുള്ളൂ,’ ഷീല പറയുന്നു.

Content Highlight: Sheela shares the memories of Prem Nazir