| Friday, 15th January 2021, 10:23 pm

'ബി.ജെ.പിയിലേക്കില്ല; ഇന്നും എന്നും തൃണമൂലിനൊപ്പം'; പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എം.പി ശതാബ്ദി റോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: നടിയും തൃണമൂല്‍ എം.പിയുമായ ശതാബ്ദി റോയി ബി.ജെ.പിയിലേക്ക് പോകുമോ എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. താന്‍ തൃണമൂലിനൊപ്പം തന്നെ ഉണ്ടാകുമെന്നാണ് ബിര്‍ഭൂമില്‍ നിന്നുള്ള എം.പി ശതാബ്ദി അറിയിച്ചു.

‘ഞാന്‍ നാളെ ദല്‍ഹിക്ക് പോകുന്നില്ല. ഞാന്‍ തൃണമൂലിനൊപ്പമായിരുന്നു. ഇനിയും തൃണമൂലിനൊപ്പമായിരിക്കുകയും ചെയ്യും,’ ശതാബ്ദി റോയ് പറഞ്ഞു.

അഭിഷേക് ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയെന്നും തന്റെ പ്രശ്‌നങ്ങള്‍ എല്ലാം അഭിഷേകിനോട് ഉന്നയിച്ചെന്നും അവര്‍ പറഞ്ഞു.

ബംഗാള്‍ മന്ത്രി ജ്യോതിക് മാലിക്കിനെ വെല്ലുവിളിച്ച് കൊണ്ട് 50ഓളം തൃണമൂല്‍ എം.എല്‍.എമാര്‍ അടുത്ത മാസം ബി.ജെ.പിയില്‍ ചേരുമെന്ന് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കി ശതാബ്ദി റോയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

പാര്‍ട്ടിയില്‍ കൂടിയാലോചനകളില്ലെന്നും പല പൊതുപരിപാടികളില്‍ നിന്നും തന്നെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തുന്നുവെന്നും ഏറെ മാനസിക പ്രയാസം അനുഭവിക്കുന്നെന്നുമായിരുന്നു ശതാബ്ദി പറഞ്ഞത്.

തനിക്ക് ബീര്‍ഭൂം മണ്ഡലവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. എന്നാല്‍ അടുത്തിടെ എല്ലാവരും ചോദിക്കുന്നു എന്തുകൊണ്ടാണ് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാത്തതെന്ന് ? പലപരിടികളിലും പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്. തന്റെ മണ്ഡലത്തില്‍ നടക്കുന്ന പാര്‍ട്ടി പരിപാടികള്‍ പോലും താന്‍ അറിയുന്നില്ല. പിന്നെ എങ്ങനെയാണ് പങ്കെടുക്കാന്‍ കഴിയുക എന്നായിരുന്നു ശതാബ്ദി സോഷ്യല്‍മീഡിയയില്‍ എഴുതിയത്.

ശതാബ്ദി റോയ് ബംഗാളില്‍ നിന്ന് ദല്‍ഹിയിലേക്ക് തിരിച്ചുവെന്നും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shatabdi Roy ends Suspense and says she is with Trinamool

We use cookies to give you the best possible experience. Learn more