| Friday, 30th April 2021, 1:17 pm

'സിദ്ധാര്‍ത്ഥിനെ പോലെ അപൂര്‍വ്വം ചില ഓണ്‍ സ്‌ക്രീന്‍ നായകന്മാര്‍ക്കേ ഈ വില്ലന്മാരെ നേരിടാന്‍ സാധിക്കൂ'; പിന്തുണയുമായി ശശി തരൂരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നടന്‍ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എം. പിയുമായ ശശി തരൂര്‍. സിദ്ധാര്‍ത്ഥിനെ പോലെയുള്ള അപൂര്‍വ്വം ഓണ്‍ സ്‌ക്രീന്‍ നായകന്മാര്‍ക്കേ സമൂഹത്തിലെ യഥാര്‍ത്ഥ വില്ലന്മാരെ നേരിടാന്‍ സാധിക്കൂ എന്നാണ് തരൂര്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്തുകൊണ്ടാണ് ഓണ്‍ സ്‌ക്രീന്‍ ഹീറോകള്‍ യഥാര്‍ത്ഥ സമയത്ത് നിലപാടുകള്‍ പറയാത്തതും പ്രൊപാഗാണ്ടയുടെ പ്രചാരകര്‍ ആയി തീരുന്നതെന്നും നമ്മള്‍ ചിന്തിക്കാറുണ്ട്. സിദ്ധാര്‍ത്ഥിനെ പോലുള്ള ചിലരൊഴികെയുള്ള ഓണ്‍ സ്‌ക്രീന്‍ നായകന്മര്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും ഭീഷണിയുയര്‍ത്തുന്നവരാണ് സമൂഹം ഇപ്പോഴും സംരക്ഷിച്ചു നിര്‍ത്തുന്ന ഈ വില്ലന്മാര്‍ എന്നതാണ് അതിന് കാരണം,’ തരൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തന്റെ ഫോണ്‍നമ്പര്‍ തമിഴ്‌നാട് ബി.ജെ.പിയും ഐ.ടി സെല്ലു ചേര്‍ന്ന ചോര്‍ത്തിയെന്നും തുടര്‍ന്ന് അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും 500 ലേറെ കോളുകള്‍ തനിക്കും വീട്ടുകാര്‍ക്കും വന്നുവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. ഇതുകൊണ്ടൊന്നും തന്റെ വായ അടപ്പിക്കാന്‍ നോക്കേണ്ടെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ സിദ്ധാര്‍ത്ഥിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. തുടര്‍ന്ന് IstandwithSiddharth ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുകയും ചെയ്തിരുന്നു.

കുറഞ്ഞ നേരം കൊണ്ട് നാല്‍പ്പത്തി അയ്യായിരത്തിലധികം ട്വീറ്റുകളിലാണ് ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്യപ്പെട്ടത്.

നിങ്ങള്‍ കര്‍ഷകരെ പിന്തുണച്ചു. ഇപ്പോള്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നു, സത്യത്തെ പിന്തുണയ്ക്കാന്‍ കഴിയുന്ന അപൂര്‍വ സെലിബ്രിറ്റികളില്‍ ഒരാളാണ് താങ്കള്‍,

നമുക്ക് ഇന്ത്യന്‍ സിനിമയിലെ യഥാര്‍ഥ താരത്തിനൊപ്പം നില്‍ക്കാം, യോഗിക്ക് കരണം നോക്കി ഒന്ന് പൊട്ടിക്കണം..ഞാന്‍ സിദ്ധാര്‍ത്ഥിനൊപ്പമാണ്, മോര്‍ പവര്‍ ടു യു മാന്‍ തുടങ്ങി നിരവധി ട്വീറ്റുകളാണ് standwithsiddarth ഹാഷ്ടാഗില്‍ വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, ബി.ജെ.പിയുമായി ബന്ധമുള്ളതും അല്ലാത്തതുമായ എല്ലാ നമ്പറുകളും പൊലീസിന് കൈമാറുകയാണെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു.

‘എന്നെ നിശബ്ദനാക്കാനാവില്ല, നിങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരിക്കൂ’ എന്നും നരേന്ദ്ര മോദിയെയും അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ സിദ്ധാര്‍ത്ഥ് പറയുന്നു.

തന്റെ നമ്പര്‍ ചോര്‍ന്നതിന് പിന്നാലെ ആ നമ്പര്‍ പങ്കുവെച്ചുകൊണ്ട് തന്നെ ഉപദ്രവിക്കാനും ആക്രമിക്കാനും ആഹ്വാനം ചെയ്യുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും സിദ്ധാര്‍ത്ഥ് മറ്റൊരു ട്വീറ്റില്‍ പങ്കുവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shashi Tharoor stand with actor siddharth

We use cookies to give you the best possible experience. Learn more