| Saturday, 17th July 2021, 7:49 pm

നിങ്ങള്‍ ആരെയാണ് ലക്ഷ്യമാക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം; ജനസംഖ്യാ നിയന്ത്രണം ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയെന്ന് ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജനസംഖ്യാ നിയന്ത്രണം വഴി ബി.ജെ.പി. ആരെയാണ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമാണെന്ന് ശശി തരൂര്‍ എം.പി. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഒരു പ്രത്യേക മതവിഭാഗത്തെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. അടുത്ത 20 വര്‍ഷത്തേക്ക് രാജ്യം നേരിടാന്‍ പോകുന്ന ഭീഷണി ജനസംഖ്യാ വര്‍ധനവ് അല്ല. അത് വൃദ്ധരുടെ എണ്ണത്തിലെ വര്‍ധനവാണ്,’ തരൂര്‍ പറഞ്ഞു.

അസമും, യു.പിയും ലക്ഷദ്വീപും ജനസംഖ്യാ നിയന്ത്രണത്തിന് തിടുക്കം കാണിക്കുന്നത് എന്തിനാണെന്ന് വ്യക്തമാണ്. അവരുടേത് തികച്ചും രാഷ്ട്രീയവും വര്‍ഗീയവുമായ നീക്കമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശില്‍ ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ പുറത്തുവിട്ടത്.

രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യവും ജോലിയും നിഷേധിക്കുന്നതാണ് കരട് ബില്‍. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തും.

നിലവില്‍ സര്‍ക്കാര്‍ ജോലി ഉള്ള വ്യക്തി ആണെങ്കില്‍ സ്ഥാനക്കയറ്റം നിഷേധിക്കുമെന്നും കരട് ബില്ലില്‍ പറയുന്നു. ഈ മാസം 19 വരെ ബില്ലിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. നേരത്തെ അസമും സമാന നിയമം കൊണ്ടുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Shashi Tharoor hits out at BJP over population issue

We use cookies to give you the best possible experience. Learn more