| Tuesday, 26th January 2021, 5:12 pm

'റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ മറ്റൊരു പതാക ഉയരാൻ പാടില്ലായിരുന്നു'; നിയമവിരുദ്ധത അം​ഗീകരിക്കാനാകില്ലെന്ന് ട്രാക്ടർ മാർച്ചിൽ ശശി തരൂർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തിയ കർഷകർ ചെങ്കോട്ടയിൽ കയറി പ്രതിഷേധിച്ചതിൽ വിമർശനവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് നേതാവ് ശശി തരൂർ. ട്രാക്ടർ മാർച്ചിനിടെ ചെങ്കോട്ടയൽ കയറി ഒരു സംഘം ആളുകൾ മഞ്ഞനിറത്തിലുള്ള കൊടി ഉയർത്തിയതിനെയാണ് തരൂർ വിമർശിച്ചത്.

‘ഇത് തികച്ചും നിർഭാ​ഗ്യകരമായിപ്പോയി. തുടക്കം മുതൽ തന്നെ ഞാൻ കർഷ സമരത്തെ പിന്തുണച്ചിരുന്നു. പക്ഷേ നിയമവിരുദ്ധത അപലപിക്കാതിരിക്കാൻ സാധിക്കില്ല. അതു റിപ്പബ്ലിക് ദിനത്തിൽ. ചെങ്കോട്ടയിൽ മറ്റൊരുപതാകയുമല്ല ത്രിവർണ പതാകയാണ് ഉയരേണ്ടത്,’ തരൂർ പറഞ്ഞു.

കര്‍ഷക റാലിയില്‍ വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രം​ഗത്ത് വന്നിരുന്നു. അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ‘അക്രമം ഒന്നിനും ഒരു പരിഹാരമല്ല. നഷ്ടങ്ങള്‍ രാജ്യമൊന്നാകെ അനുഭവിക്കേണ്ടിവരും. രാജ്യത്തിന് വേണ്ടിയെങ്കിലും കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം’, രാഹുല്‍ പറഞ്ഞു.

നേരത്തെ സംഘര്‍ഷങ്ങളില്‍ പ്രതികരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിരുന്നു. ചില കര്‍ഷകര്‍ നേരത്തെ നിശ്ചയിച്ചിരുന്ന വഴികളില്‍ നിന്നും മാറി റാലി നടത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും അക്രമം കര്‍ഷകപ്രതിഷേധത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം ദൽഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

പുറത്തുനിന്നും വന്നവരാണ് ഇവരെന്നും സംയുക്ത സമിതി പറഞ്ഞത്. നഗരഹൃദയത്തില്‍ എത്തിയത് സംയുക്ത സമിതിയിലുള്ളവരല്ല. എന്നാല്‍ പൊലീസ് മര്‍ദ്ദനം അംഗീകരിക്കാനാവില്ലെന്നും സമരസമിതി പറഞ്ഞു.

നേരത്തെ നിശ്ചയിച്ച വഴികളിലൂടെയല്ലാതെ റാലി നടത്തിയവര്‍ സംയുക്ത സമിതിയുടെ ഭാഗമായി പ്രതിഷേധത്തിന് എത്തിയവരല്ലെന്നും കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദല്‍ഹി ഐ.ടി.ഒയില്‍ പൊലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡില്‍ നിന്നുള്ള കര്‍ഷകനാണ് കൊല്ലപ്പെട്ടത്.

പൊലീസ് വെടിവെപ്പിലാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. അതേസമയം ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. തങ്ങള്‍ വെടിവെച്ചിട്ടില്ലെന്നും ദല്‍ഹി പൊലീസ് ആവര്‍ത്തിച്ചു.

എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെച്ചുവെന്നും ആ വെടിവെപ്പിലാണ് ട്രാക്ടര്‍ മറിഞ്ഞതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. മൃതദേഹവുമായി പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ് കര്‍ഷകര്‍.

അതേസമയം ചില സമരക്കാര്‍ ചെങ്കോട്ടയില്‍ പ്രവേശിച്ചിരിക്കുകയാണ്. ചൊങ്കോട്ടയിലെത്തിയ കര്‍ഷകര്‍ കര്‍ഷക സംഘടനകളുടെ കൊടികള്‍ ഉയര്‍ത്തി. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്.

ഇവിടെ നിന്ന് ഇന്ത്യാ ഗേറ്റിലേക്കും പ്രതിഷേധവുമായി എത്തുമെന്ന് കര്‍ഷകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തലസ്ഥാന നഗരിയില്‍ വ്യാപകമായി കര്‍ഷകരുടെ പ്രതിഷേധം അരങ്ങേറുകയാണ്.

ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കര്‍ഷകരെത്തിയിട്ടുണ്ട്. സീമാപുരിയില്‍ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കര്‍ഷകരാണ് ദല്‍ഹിയിലെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shashi Tharoor condemns lawlessness in Tractor March; Farmers Protest

We use cookies to give you the best possible experience. Learn more