| Tuesday, 4th August 2020, 1:55 pm

ടിക്കറ്റിന് അധിക നിരക്ക് ഈടാക്കി ചാര്‍ട്ടേഡ് വിമാനങ്ങള്‍; കെ.എം.സി.സിയില്‍ വിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ഷാര്‍ജയിലെ ചാര്‍ട്ടേഡ് വിമാനസര്‍വീസ് യാത്രക്കാരില്‍ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കി കോടികള്‍ തട്ടിയെടുത്തെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ദുബായ് ചാര്‍ട്ടേഡ് വിമാന സര്‍വീസും യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് പരാതി. ഷാര്‍ജ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാദറാണ് ആരോപണവുമായി രംഗത്തെത്തിയത്.

ദുബായ് കെ.എം.സി.സി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്കുള്ള ടിക്കറ്റ് നിരക്കില്‍ 100 ദിര്‍ഹം അധികം വാങ്ങിക്കുന്നതായാണ് ഖാദറിന്റെ ആരോപണം. എന്നാല്‍ ഇത് ദുബായ് കെ.എം.സി.സി നേതാക്കള്‍ നിഷേധിച്ചിട്ടുണ്ട്.

ഒരു ടിക്കറ്റിന് 200 ദിര്‍ഹം വരെ ലാഭമെടുത്താണ് ഷാര്‍ജ കെ.എം.സി.സി ടിക്കറ്റ് വിറ്റതെന്നാണ് നേരത്തെ ഉയര്‍ന്നിരുന്ന ആരോപണം. അതേസമയം കൂടിയ ടിക്കറ്റ് നിരക്ക് വാങ്ങിയെന്ന് ആരോപിച്ച് ഷാര്‍ജ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെകട്ടറി അടക്കം മൂന്ന് പേരെ സ്ഥാനത്ത് നീക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ടിക്കറ്റ് വില്‍പനയുടെ പേരില്‍ തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും അബ്ദുള്‍ ഖാദര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദേശീയ സമിതിയുടെ അനുമതിയില്ലാതെ രസീത് അടിച്ചതുമായി ബന്ധപ്പെട്ട് തത്കാലം മാറി നില്‍ക്കുക മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഷാര്‍ജയില്‍ നിന്നും കേരളത്തിലേക്ക് കെ.എം.സി.സിയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ എത്തിയത്. എന്നാല്‍ 2000 രൂപമുതല്‍ 6000 രൂപവരെ ഒരു ടിക്കറ്റിന് ചില ഭാരവാഹികള്‍ അധികമായി ഈടാക്കിയതായാണ് കെ.എം.സി.സിയുടെ ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തല്‍.

തട്ടിപ്പ് ചൂണ്ടിക്കാണിച്ച് കെ.എം.സി.സി ഹൈദരാലി ശിഹാബ് തങ്ങള്‍ക്ക് പരാതി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more