മലയാളത്തില്‍ മമ്മൂക്കയുടേയും ലാലേട്ടന്റേയും പേര് പറഞ്ഞിട്ടേ മറ്റാരുടെ പേരും നമുക്ക് പറയാന്‍ പറ്റൂ: ഷറഫുദ്ദീന്‍
Malayalam Cinema
മലയാളത്തില്‍ മമ്മൂക്കയുടേയും ലാലേട്ടന്റേയും പേര് പറഞ്ഞിട്ടേ മറ്റാരുടെ പേരും നമുക്ക് പറയാന്‍ പറ്റൂ: ഷറഫുദ്ദീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th November 2023, 5:31 pm

മലയാളികളുടെ ഇഷ്ട നടനാണ് ഷറഫുദ്ദീൻ. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ഷറഫുദ്ദീൻ മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനെയും കുറിച്ച് സംസാരിക്കുകയാണ്.

ഇത്രയും കാലത്തിനിടയ്ക്ക് മമ്മൂക്കയുടെയും ലാലേട്ടന്റെയും കാണാത്ത ഒരു സിനിമ പോലും ഉണ്ടാവില്ലായെന്നും അവർ ഇപ്പോഴും സിനിമകളിൽ നടത്തി കൊണ്ടിരിക്കുന്ന അപ്ഡേഷൻസ് കണ്ട് പഠിക്കണമെന്നും ഷറഫുദ്ദീൻ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു താരം.

‘മമ്മൂക്ക ഒരു സമയത്ത് ഒരു ടൈപ്പ് സിനിമകളിൽ നിൽക്കുമായിരുന്നു. ഇപ്പോൾ അത് മാറി. മമ്മൂക്ക ഈയിടെയായി ചെയ്യുന്ന സിനിമകൾ ശ്രദ്ധിച്ചാൽ മനസ്സിലാവും, ഏതു ലെവലിലുള്ള അപ്ഡേഷൻ ആണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നതെന്ന്. സിനിമയുടെ അകത്തുനിന്നുകൊണ്ട് നമുക്ക് ഏറ്റവും നന്നായി പഠിക്കാൻ പറ്റിയ ഒരു വ്യക്തിയാണ് മമ്മൂക്ക എന്നാണ് എനിക്ക് തോന്നുന്നത്.

എനിക്ക് തോന്നുന്ന ഒരു കാര്യം മമ്മൂക്ക ഞങ്ങളുടെ എല്ലാവരുടെയും സിനിമകൾ കാണാറുണ്ട് എന്നാണ്. എല്ലാ പുതിയ സിനിമകളും മമ്മൂക്ക കാണാറുണ്ടെന്ന് തോന്നുന്നു. അതിൽനിന്ന് ഒരുപാട് പഠിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആ താത്പര്യം ഇപ്പോഴും നിലനിർത്തുന്നുണ്ട്.

ഇത്ര കാലത്തിനിടയ്ക്ക് ഞാൻ മമ്മൂക്കയുടെ കാണാത്ത ഒരു സിനിമ പോലും ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. മമ്മൂക്കയുടെ മാത്രമല്ല ലാലേട്ടന്റെതാണെങ്കിലും ഒരു സിനിമ പോലും ഞാൻ കാണാത്തത് ഉണ്ടാവില്ല. അവരുടെ എല്ലാ സിനിമകളും ഞാൻ മിസ്‌ ചെയ്യാതെ കണ്ടിട്ടുണ്ട്. കാണാതിരുന്ന മമ്മൂക്കയുടെ ജാക്ക്പോട്ട് എന്നൊരു സിനിമയുടെ ഏറ്റവും മോശം പ്രിന്റ് കണ്ടുപിടിച്ച് ഞാൻ കണ്ടിട്ടുണ്ട്.

ഞാൻ ജനിച്ച നാൾ മുതൽ എനിക്ക് ബോധമുള്ളപ്പോൾ തൊട്ട് ഞാൻ കണ്ടു വളർന്ന രണ്ട് വലിയ നടന്മാരാണ് അവർ. അവരിപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന അപ്ഡേറ്റ്സ് കണ്ടില്ലേ. ഇപ്പോഴും മലയാള സിനിമയിൽ അവർ ആരാണ്? ആ രണ്ടുപേരുകൾ പറഞ്ഞിട്ടേ വേറെ ആരുടെ പേരും പറയാൻ പറ്റുകയുള്ളൂ.

അത് അവർ ആരെയും പേടിപ്പിച്ചു നിർത്തിയതുകൊണ്ട് ഒന്നുമല്ല ശരിക്കും അങ്ങനെ തന്നെയാണ്. ഞാൻ വന്നപ്പോഴും അങ്ങനെയാണ് ഇപ്പോഴും അങ്ങനെയാണ്. അതുകൊണ്ട് അവരെയെല്ലാം നോക്കി മുന്നോട്ടുപോയാൽ മതി എന്നാണ് എനിക്ക് തോന്നാറുള്ളത്,’ ഷറഫുദ്ദീൻ പറയുന്നു.

Content Highlight: Sharafudheen Talk About Mammooty And Mohanlal