| Monday, 6th November 2023, 3:29 pm

നിര്‍മാതാവോ സംവിധായകനോ സംസാരിച്ചിരുന്നെങ്കില്‍ വിഷയത്തില്‍ വ്യക്തത വന്നേനെ; ആര്‍.ഡി.എക്‌സ് വിവാദത്തില്‍ ഷെയ്ന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ഡി.എക്‌സ് സിനിമയുടെ ഷൂട്ട് സമയത്ത് ഷെയ്ന്‍ നിഗം സെറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഷെയ്ന്‍ നിഗം സെറ്റില്‍ പിടിവാശി കാണിച്ചുവെന്നും തനിക്ക് സിനിമയില്‍ കൂടുതല്‍ പ്രധാന്യം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.

വിഷയത്തില്‍ പ്രതികരണം നടത്തുകയാണ് ഷെയ്ന്‍ നിഗം. നിര്‍മാതാവോ സംവിധായകനോ വന്ന് സംസാരിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് കുറച്ച് കൂടി മനസിലാവുമായിരുന്നുവെന്ന് ഷെയ്ന്‍ പറഞ്ഞു. കൂടുതല്‍ മോശം അവസ്ഥയിലേക്ക് പോകുന്നു എന്ന് തോന്നിയപ്പോഴാണ് താന്‍ മിണ്ടാതിരുന്നതെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ പറഞ്ഞു.

‘ആര്‍.ഡി.എക്‌സിന്റെ നിര്‍മാതാവോ സംവിധായകനോ വന്ന് സംസാരിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് കുറച്ച് കൂടി അത് മനസിലാവുകയും ഒരു ക്ലാരിറ്റിയും കിട്ടിയേനേ. ഇത് അങ്ങനെ ഒന്നും ആയിരുന്നില്ല. പടം ഇറങ്ങുന്നതിന് മുമ്പുള്ള അഭിമുഖത്തിലും അങ്ങനെ ഒരു വലിയ സംഭവം ആയിരുന്നില്ലല്ലോ എന്ന് നിര്‍മാതാവ് പറയുന്നുണ്ട്. ഇതെല്ലാം ജനങ്ങളാണ് മനസിലാക്കിയെടുക്കേണ്ടത്.

അതൊരു ടൈമില്‍ സംഭവിച്ച കാര്യമാണ്. ഒരുപാട് തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്. ഒരു പരിധിയില്‍ കൂടുതല്‍ മിണ്ടാതിരിക്കേണ്ട അവസ്ഥ എനിക്ക് ഉണ്ടായിരുന്നു. ഇത് കൂടുതല്‍ മോശം അവസ്ഥയിലേക്ക് പോകുന്നു എന്ന് തോന്നിയപ്പോഴാണ് ഞാന്‍ മിണ്ടാതിരുന്നത്,’ ഷെയ്ന്‍ പറഞ്ഞു.

തന്റെ പുതിയ ചിത്രമായ വേലയെക്കുറിച്ചും താരം സംസാരിച്ചു. ‘നല്ല മനസോടെ ചെയ്ത പടമാണ്. എല്ലാവരും നല്ല എഫേര്‍ട്ട് എടുത്ത് ചെയ്ത പടമാണ്. അതിന് വേണ്ട ചേരുവകള്‍ ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനി ജനങ്ങള്‍ കണ്ട് തീരുമാനിക്കട്ടെ. സിനിമക്ക് അര്‍ഹിച്ച വിജയം കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു,’ ഷെയ്ന്‍ നിഗം പറഞ്ഞു.

നവംബര്‍ പത്തിനാണ് വേല റിലീസ് ചെയ്യുന്നത്. സണ്ണി വെയ്‌നാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Content Highlight: Shane nigum reacts to the RDX controversy

We use cookies to give you the best possible experience. Learn more