| Thursday, 28th November 2019, 7:28 pm

'വിലക്ക് അംഗീകരിക്കില്ല'; നടപടി തന്റെ ഭാഗം കേള്‍ക്കാതെയെന്ന് ഷെയ്ന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നിസഹകരണത്തെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ പ്രതികരിച്ച് നടന്‍ ഷെയ്ന്‍ നിഗം. തന്റെ ഭാഗം കേള്‍ക്കാതെയാണ് നിര്‍മാതാക്കളുടെ നടപടിയെന്നും വിലക്ക് അംഗീകരിക്കില്ലെന്നും ഷെയ്ന്‍ പറഞ്ഞു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അറിയിപ്പ് കിട്ടിയ ശേഷം വിശദമായി പ്രതികരിക്കുമെന്നും ഷെയ്ന്‍ പറഞ്ഞു.

തൊണ്ണൂറു വര്‍ഷത്തെ മലയാള സിനിമാ ചരിത്രത്തില്‍ ഒരുനടനും പെരുമാറാത്ത രീതിയിലാണ് ഷെയിനിന്റെ ഇടപെടലുകളെന്ന് ആരോപിച്ചാണ് നിര്‍മാതാക്കള്‍ ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയത്.

ഷെയ്ന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. നിലവില്‍ ഈ രണ്ടു സിനിമകളുടെയും ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്.

ഈ സിനിമകള്‍ക്ക ചെലവായ തുക നല്‍കാതെ ഷെയ്‌നിനെ ഇനി മലയാള സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും ഇത് വരെ ചെലവായ തുക ഷെയിനില്‍ നിന്ന് ഈടാക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞു. രണ്ട് സിനിമകള്‍ക്ക് ചെലവായത് ഏഴ് കോടി രൂപയാണ്.

ഷെയിനിനെ വിലക്കിയ കാര്യം എ.എം.എം.എ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും മലയാള സിനിമയില്‍ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞു. അന്യഭാഷ ചിത്രത്തില്‍ അഭിനയിപ്പിക്കുന്നതിനെ സംബന്ധിച്ച് അവിടത്തെ നിര്‍മ്മാതാക്കളുമായി സംസാരിക്കുമെന്നും അവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കരാര്‍ ലംഘിച്ചതിന് ഷെയിന്‍ നിഗത്തിനെതിരെയുള്ള പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിനായി കൊച്ചിയില്‍ ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടനാ യോഗത്തിലാണ് ഷെയിനിനെ വിലക്കാനുള്ള തീരുമാനം എടുത്തത്. ഷെയിനെതിരെയുള്ള പരാതി പരിശോധിക്കുമെന്ന് എ.എം.എം.എ സംഘടന പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more