| Monday, 9th December 2019, 5:27 pm

നിര്‍മ്മാതാക്കള്‍ക്കെതിരായ ഷെയ്നിന്റെ പരാമര്‍ശം; നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കള്‍; ഖേദം പ്രകടിപ്പിച്ചാല്‍ മാത്രം ഇനി ചര്‍ച്ച; 'അമ്മ'യ്ക്കും അതൃപ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഷെയ്ന്‍ നിഗത്തിനെതിരായ നടപടിയില്‍ നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കളുടെ സംഘടന. നിര്‍മ്മാതാക്കള്‍ക്കെതിരായ ഷെയ്‌നിന്റെ പരാമര്‍ശമാണ് നിലപാട് കടുപ്പിക്കാന്‍ സംഘടനയെ പ്രേരിപ്പിച്ചത്.

നമ്മുടെ ഭാഗത്തുനിന്നും പറയാനുള്ള കാര്യം അവര്‍ കേള്‍ക്കില്ലെന്നും അവര്‍ പറയുന്നതെല്ലാം നമ്മള്‍ കേട്ടുകൊള്ളണമെന്നുമായിരുന്നു ഷെയ്ന്‍ പറഞ്ഞത്.നമ്മളെ അവിടെ കൊണ്ടുപോയി ഇരുത്തും. നമ്മുടെ സൈഡില്‍ നിന്ന് പറയാനുള്ളതൊന്നും കേള്‍ക്കില്ല. അവര്‍ പറയാനുള്ളതെല്ലാം റേഡിയോ പോലെ പറയും. അവര്‍ പറഞ്ഞതെല്ലാം നമ്മള്‍ കേട്ട് അനുസരിക്കണം എന്നും ഷെയ്ന്‍ പറഞ്ഞിരുന്നു.

ഷെയ്‌നിന്റെ ഇന്നത്തെ പരാമര്‍ശത്തോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ പ്രസക്തി നഷ്ടപ്പെട്ടന്നും ഖേദം പ്രകടിപ്പിക്കാതെ ഇനി ചര്‍ച്ചയില്ലെന്നുമാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

ഷെയിന്റെ പരാമര്‍ശത്തോട് താരസംഘടനയായ അമ്മയ്ക്കും അതൃപ്തിയുണ്ട്. ഐ.എഫ്.എഫ്.കെയില്‍ തന്റെ ചിത്രങ്ങളായ ഇഷ്‌കിന്റെയും കുമ്പളങ്ങി നൈറ്റ്‌സിന്റെയും പ്രദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ഷെയ്‌നിന്റെ പരാമര്‍ശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഷെയ്ന്‍ വിഷയത്തില്‍ ഫെഫ്ക്കയുടേയും അമ്മയുടേയും അനൗദ്യോഗിക ചര്‍ച്ചകള്‍ ഇന്ന് കൊച്ചിയില്‍ നടന്നിരുന്നു. ബി. ഉണ്ണികൃഷ്ണന്‍, ഇടവേള ബാബു തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

വിഷയം രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് വെയില്‍ ചിത്രത്തിന്റെ സംവിധായകന്‍ ശരത് മേനോന്‍ പറഞ്ഞു. ചിത്രത്തിന് വേണ്ടിയുള്ള ഡേറ്റ് ചാര്‍ട്ട് ശരത് ഫെഫ്ക്കയ്ക്ക് നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ ഡേറ്റ് ചാര്‍ട്ട് നല്‍കാന്‍ ശരത്തിനോട് ഫൈഫ്ക്കയും അമ്മയും ആവശ്യപ്പെട്ടിരുന്നു. അതേസമയം വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണെന്നാണ് ഇടവേള ബാബു പ്രതികരിച്ചത്.

നിര്‍മാതാക്കള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 22 ാം തിയതി അമ്മ എക്സിക്യൂട്ടീവ് യോഗം വിളിച്ചിരുന്നു. എന്നാല്‍ ഷെയിന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അതിന് മുന്‍പ് അവയ്ലൈബിള്‍ എക്സിക്യൂട്ടീവ് ചേരാനാണ് സംഘടനയുടെ തീരുമാനം. ഈ യോഗത്തില്‍ ഷെയ്നും പങ്കെടുക്കും.

സിനിമയില്‍ നിന്നു തന്നെ വിലക്കിയതു ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഷെയ്ന്‍ പ്രതികരിച്ചിരുന്നു. എല്ലാ സമയത്തും ക്ഷമിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാ സമയത്തും ക്ഷമിക്കാനാകില്ല. കൊല്ലും എന്നു പറഞ്ഞിട്ടുപോലും ഞാന്‍ സിനിമ ചെയ്തു. എനിക്കെതിരെ വന്ന ആരോപണങ്ങള്‍ ജനങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഞാന്‍ സിനിമയില്‍ അഭനയിക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല. അവരാണു ഞാന്‍ സഹകരിക്കില്ല എന്നു പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞാന്‍ മാനസികമായി ഒരുപാടു ബുദ്ധിമുട്ട് അനുഭവിച്ചു. എനിക്കു നീതി കിട്ടണം, അത്ര മാത്രമേയുള്ളൂ. മുടി വെട്ടിയതു പ്രതിഷേധമാണ്. എനിക്കിങ്ങനെ പ്രതികരിക്കാനേ അറിയൂ. ദൈവം സഹായിച്ചാല്‍ ഞാന്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ ചെയ്തു തീര്‍ക്കും.- ഷെയ്ന്‍ പറഞ്ഞു.

DoolNews Video

We use cookies to give you the best possible experience. Learn more