| Sunday, 7th April 2024, 12:39 pm

എല്ലാവരെയും വീഴ്ത്താന്‍ വിനീതിന്റെ കയ്യിലൊരു വാക്കുണ്ട്; അര്‍ത്ഥം ആര്‍ക്കുമൊരു പിടിയുമില്ല; അങ്ങനെയാണ് ഞാന്‍ ഓക്കേ പറഞ്ഞത്: ഷാന്‍ റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആണ് നായകനായി എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ ഷാന്‍ റഹ്‌മാനും ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ടീസറിലെ ഷാനിന്റെ ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഈ സിനിമയിലേക്ക് താന്‍ വന്നതിനെ കുറിച്ച് പറയുകയാണ് ഷാന്‍. വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘വിനീത് എന്നെ വിളിച്ച് ഒരു സിനിമയുണ്ട്, ഇത് നീ ചെയ്താല്‍ അടിപൊളിയാകും എന്നാണ് പറഞ്ഞത്. ഞാന്‍ അതിന് ഒക്കെയും പറഞ്ഞു. എന്താണ് സംഭവമെന്ന് ചോദിച്ചപ്പോള്‍ ഫോണിലൂടെ പറയുന്നില്ല നേരിട്ട് പറയാമെന്നായിരുന്നു വിനീത് മറുപടി പറഞ്ഞത്.

അങ്ങനെ നേരിട്ട് ചെന്നു. വിനീത് എന്നോട് കഥ പറഞ്ഞു. പടത്തിന്റെ മൊത്തം കഥയൊന്നും എന്നോട് അന്ന് പറഞ്ഞില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടത്, എന്താണ് എന്റെ റോള്‍ എന്ന് മാത്രം പറഞ്ഞു തന്നു. ആദ്യം ഞാന്‍ അതിന് കണ്‍വീന്‍സ്ഡായിരുന്നില്ല.

പിന്നെ അവന്‍ ചില വാചകങ്ങള്‍ ഉപയോഗിച്ചു. തെറിയൊന്നുമല്ല ഉപയോഗിച്ചത്. ഏസ്തറ്റിക്കലി എന്നതായിരുന്നു അവന്‍ ഉപയോഗിച്ച ആ വാക്ക്. എല്ലാവരെയും വീഴ്ത്താന്‍ വേണ്ടി വിനീത് ഉപയോഗിക്കുന്ന വാക്കാണ് അത്.

നമ്മള്‍ അവനോട് എന്തെങ്കിലും പറയുമ്പോള്‍ ‘ഇല്ല അളിയാ. നമ്മള്‍ അത് ഏസ്തറ്റിക്കലിയായിട്ടാണ് ചെയ്യാന്‍ പോകുന്നത്’ എന്ന് വിനീത് പറയും. അത് എന്താണെന്ന് ആര്‍ക്കും ഒരു പിടിയും ഇല്ല. ആ വാക്ക് പറഞ്ഞ് വീഴ്ത്തിയാണ് ഞാന്‍ സിനിമയില്‍ വരുന്നത്,’ ഷാന്‍ റഹ്‌മാന്‍ പറഞ്ഞു.

വന്‍ താരനിര ഒന്നിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാലിനും ഷാന്‍ റഹ്‌മാനും പുറമെ കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഹരികൃഷ്ണന്‍, ഭഗത് മാനുവല്‍, നിവിന്‍ പോളി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Content Highlight: Shan Rahman Talks About Vineeth Sreenivasan

We use cookies to give you the best possible experience. Learn more