| Tuesday, 3rd September 2024, 8:21 pm

ബംഗ്ലാദേശിനെതിരായ വമ്പന്‍ പരാജയത്തിന്റെ കാരണം വെളിപ്പെടുത്തി പാകിസ്ഥാന്‍ ക്യാപറ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ പാകിസ്ഥാന്‍ പര്യടനത്തില്‍ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് കടുവകള്‍. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടിലും വിജയിച്ചാണ് ബംഗ്ലാദേശ് പാകിസ്ഥാനെ തകര്‍ത്ത് ചരിത്ര വിജയം സ്വന്തമാക്കുന്നത്. ആദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. തോല്‍വിയെത്തുടന്ന് പാകിസ്ഥാന് വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

റാവല്‍പിണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ചരിത്ര വിജയം. മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ പാക് ക്യാപ്റ്റന്‍ ഷാന്‍ മസൂദ് തോല്‍വിയെക്കുറിച്ച് സംസാരിച്ചിരുന്നു.

‘തോല്‍വികളുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുകയും രാജ്യത്തോട് മാപ്പ് ചോദിക്കുകയും ചെയ്യുന്നു. എന്നാല്‍ ടെസ്റ്റ് ടീമിനെ എങ്ങനെ മെച്ചപ്പെടുത്താനും മുന്നോട്ട് കൊണ്ടുപോകാനും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഞാന്‍ ചിന്തിക്കുന്നു. ഞങ്ങളുടെ കളിക്കാര്‍ നന്നായി കളിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ഞങ്ങള്‍ റെഡ് ബോള്‍ ക്രിക്കറ്റിന് പൂര്‍ണമായി തയ്യാറെടുത്തില്ലായിരുന്നു. നമുക്ക് മുന്നോട്ട് പോകണമെങ്കില്‍ ചില പരാജയങ്ങള്‍ സഹിക്കണം,’മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ മസൂദ് പറഞ്ഞു.

ബംഗ്ലാദേശിനെതിരെയുള്ള തോല്‍വിയുടെ കാരണവും താരം വെളിപ്പെടുത്തി.

‘ബംഗ്ലാദേശ് നന്നായി കളിച്ചു. അതിനോടൊപ്പം ഞങ്ങള്‍ ഒരുപാട് തെറ്റുകളും വരുത്തി. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റില്‍ ഞങ്ങള്‍ക്ക് മതിയായ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം. അഞ്ച് ദിവസത്തെ തീവ്രമായ മത്സരത്തിന് അത് പ്രധാനമാണ്. ഫിറ്റ്‌നസില്‍ ഞങ്ങള്‍ ഇനിയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. ബംഗ്ലാദേശിനെ പരാജയപ്പെടുത്താനുള്ള അവസരങ്ങള്‍ ഞങ്ങള്‍ക്ക് മുതലാക്കാന്‍ സാധിച്ചില്ല. ഞങ്ങള്‍ക്ക് ഇനിയും റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്. ആഭ്യന്തരതലത്തില്‍ പോലും ഞങ്ങള്‍ റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കുന്നില്ല, അത് ഒരു വെല്ലുവിളിയാണ്. ഞങ്ങള്‍ കൂടുതല്‍ സ്ഥിരത പുലര്‍ത്തേണ്ടതുണ്ട്,’മസൂദ് പറഞ്ഞു.

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 274 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. എന്നാല്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 262 റണ്‍സ് നേടിയാണ് പുറത്തായത്. നിര്‍ണായകമായ രണ്ടാം ഇന്നിങ്സില്‍ 172 റണ്‍സിന് വമ്പന്‍ തകര്‍ച്ചയാണ് ടീം ഏറ്റുവാങ്ങിയത്. ഇതോടെ 185 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയെടുക്കുകയായിരുന്നു ബംഗ്ലാദേശ്.

Content Highlight: Shan Masood Talking About Big Lose Against Bangladesh In Test Cricket

We use cookies to give you the best possible experience. Learn more