| Thursday, 7th December 2023, 6:15 pm

'ബി.ജെ.പിയുടെ സ്ത്രീവിരുദ്ധ മനോഭാവം'; മമതക്കെതിരെയുള്ള കേന്ദ്രമന്ത്രിയുടെ 'തുമ്ക' പരാമർശം വിവാദത്തിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കൊൽക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയിൽ (കെ.ഐ.എഫ്.എഫ്) സിനിമാ താരങ്ങൾക്കൊപ്പം ചുവട് വെച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെയുള്ള കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ ‘തുമ്ക’ (ഇടുപ്പ് ഇളക്കി നൃത്തം ചെയ്യുന്നതിന് ഹിന്ദിയിലെ പ്രയോഗം) പരാമർശത്തിനെതിരെ പ്രതിഷേധം.

മമതക്കെതിരായ കേന്ദ്രമന്ത്രിയുടെ പരാമർശത്തിലൂടെ ബി.ജെ.പിയുടെ സ്ത്രീവിരുദ്ധ മനോഭാവമാണ് പുറത്തുവന്നതെന്നും ഗിരിരാജ് സിങ് മമതയോട് മാപ്പ് പറയണമെന്നും ശിവസേന യു.ബി.ടി എം.പി പ്രിയങ്ക ചതുർവേദി പറഞ്ഞു.

‘ഇത് വളരെ നാണക്കേടാണ്. ജെപി നദ്ദ ഗിരിരാജ് സിംഗിനോട് മമതാ ബാനർജിയോട് മാത്രമല്ല മാപ്പ് അപേക്ഷിക്കാൻ പറയേണ്ടത്, രാജ്യത്തെ മുഴുവൻ സ്ത്രീകളോടുമാണ്,’ പ്രിയങ്ക ചതുർവേദി പറഞ്ഞു.

കെ.ഐ.എഫ്.എഫിന്റെ 29-ാം പതിപ്പിൽ പങ്കെടുത്ത മമത ബാനർജി ബോളിവുഡ് താരം സൽമാൻ ഖാനൊപ്പം നൃത്തം ചെയ്തിരുന്നു. സോനാക്ഷി സിൻഹ, മഹേഷ് ഭട്ട്, അനിൽ കപൂർ, ശത്രുഗ്നൻ സിൻഹ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഇതിനെതിരെ ഗിരിരാജ് സിങ്ങ് നടത്തുന്ന പരാമർശത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

‘ അവർ ആഘോഷിക്കുകയാണ് ഇടുപ്പു കുലുക്കി നൃത്തം ചെയ്യുകയാണ്, ഇത് ഒട്ടും ഉചിതമല്ല,’ വീഡിയോയിൽ ഗിരിരാജ് സിങ് പറഞ്ഞു.

മമതയെ പരിഹസിച്ചു കൊണ്ട് ഗിരിരാജ് സിങ് ഇരുവശങ്ങളിലേക്കും തോൾ ചെരിക്കുന്നതും വീഡിയോയിൽ കാണാം.

ഗിരിരാജ് സിങ്ങിന്റെ പരാമർശങ്ങൾക്കെതിരെ തൃണമൂൽ കോൺഗ്രസ് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.

‘ ബി.ജെ.പിയെ ചോദ്യംചെയ്തുകൊണ്ട് അധികാരത്തിൽ ഇരിക്കുന്ന ഒരു സ്ത്രീയെ നേരിടാൻ ബി.ജെ.പി നേതാക്കൾ വളരെയധികം പ്രയാസപ്പെടുന്നു എന്നത് വ്യക്തമാണ്. അവരുടെ ലിംഗ വിവേചനത്തിൽ മുങ്ങിക്കുളിച്ച അവരുടെ പൗരാണിക ചിന്താഗതിയാണ് ഇവിടെ കാണിക്കുന്നത്,’ തൃണമൂൽ കോൺഗ്രസ് എക്സിൽ പോസ്റ്റ് ചെയ്തു.

അതേസമയം തന്റെ പരാമർശങ്ങളെ വളച്ചൊടിക്കുകയാണെന്നും തൃണമൂൽ കോൺഗ്രസ് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും ഗിരിരാജ് സിങ് പറഞ്ഞു.

Content Highlight: ‘Shameful’: TMC Slams Giriraj Singh Over ‘Thumka’ Remark Against Mamata Banerjee

We use cookies to give you the best possible experience. Learn more