| Thursday, 18th January 2024, 1:31 pm

ആദ്യ പന്തില്‍ തന്നെ ഞെട്ടിച്ചു, ഇപ്പോള്‍ ചരിത്രനേട്ടവും; ഇവന്‍ ഒരു മൊതല് തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസ്-ഓസ്‌ട്രേലിയ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്.

അഡലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 188 റണ്‍സിന് പുറത്താവുകയായിരുന്നു.

ഓസീസ് ബൗളിങ് നിരയില്‍ നായകന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 283 റണ്‍സിന് പുറത്താവുകയായിരുന്നു. വിന്‍ഡീസ് ബൗളിങ് നിരയില്‍ ഷാമര്‍ ജോസഫ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. 20 ഓവറില്‍ 94 റണ്‍സ് വിട്ടുനല്‍കി ഓസ്‌ട്രേലിയയുടെ അഞ്ചു വിക്കറ്റുകളാണ് ഷാമര്‍ സ്വന്തമാക്കിയത്.

തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഷാമര്‍ ജോസഫ് മികച്ച പ്രകടനം കാഴ്ചവെച്ചത് ഏറെ ശ്രദ്ധേയമായി. തന്റെ ആദ്യ പന്തില്‍ തന്നെ ഓസീസ് ബാറ്റര്‍ സ്റ്റീവ് സ്മിത്തിനെ പവലിയനിലേക്ക് മടക്കി കൊണ്ടായിരുന്നു ഷാമര്‍ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് മാര്‍നസ് ലബുഷാനെ, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍ എന്നിവരുടെ വിക്കറ്റുകളും ആണ് ഷാമര്‍ വീഴ്ത്തിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടവും വിന്‍ഡീസ് പേസറെ തേടിയെത്തി. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടുകയും ആ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റുകളും സ്വന്തമാക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് ഷാമര്‍ ജോസഫ് സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടത്തില്‍ എത്തിയത് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ആയിരുന്നു. 2011 ല്‍ ശ്രീലങ്കക്കെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു ലിയോണ്‍ ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം ഓസീസ് ബാറ്റിങ്ങില്‍ ട്രാവിസ് ഹെഡ് തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു.134 പന്തില്‍ 119 റണ്‍സ് നേടിക്കൊണ്ടായിരുന്നു ഹെഡിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്. 12 ഫോറുകളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു ഹെഡിന്റെ തകര്‍പ്പന്‍ ബാറ്റിങ്.

Content Highlight: Shamar Joseph create a new history.

Latest Stories

We use cookies to give you the best possible experience. Learn more