| Monday, 6th November 2023, 11:14 pm

മാത്യൂസിന്റെ അപ്പീലുമായി മുമ്പോട്ട് പോകുന്നോയെന്ന് അമ്പയര്‍ ചോദിച്ചു; ജയിക്കാനായി എന്തിനും തയ്യാറായിരുന്നുവെന്ന് ഷാകിബ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിലെ ശ്രീലങ്ക – ബംഗ്ലാദേശ് മത്സരത്തില്‍ ഷാകിബും സംഘവും മൂന്ന് വിക്കറ്റിന് വിജയിച്ചിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലങ്ക ഉയര്‍ത്തിയ 280 റണ്‍സിന്റെ വിജയലക്ഷ്യം ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. മത്സരത്തില്‍ ഏയ്ഞ്ചലോ മാത്യൂസിന്റെ ഡിസ്മിസ്സല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ടൈംഡ് ഔട്ടായാണ് ഏയ്ഞ്ചലോ മാത്യൂസ് പുറത്തായത്. സധീര സമരവിക്രമ പുറത്തായതിന് പിന്നാലെ കൃത്യസമയത്ത് ക്രീസിലെത്തി ഗാര്‍ഡ് സ്വീകരിക്കാനും ആദ്യ പന്ത് നേരിടാനും മാത്യൂസിന് സാധിക്കാതെ വന്നതോടെ ബംഗ്ലാദേശ് വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയും മാത്യൂസിനെ പുറത്താക്കുകയുമായിരുന്നു.

ഇതിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തിരുന്നു. ഷാകിബിനെ വിമര്‍ശിച്ച് മുന്‍ താരങ്ങളടക്കം രംഗത്തുവന്നിരുന്നു.

അപ്പീലില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് അമ്പയര്‍മാരായ മറെയ്‌സ് എറാസ്മസും റിച്ചാര്‍ഡ് ഇല്ലിങ്‌വെര്‍ത്തും തന്നോട് ചോദിച്ചിരുന്നുവെന്ന് പറയുകയാണ് ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്‍. തങ്ങള്‍ക്ക് വിജയിക്കണമായിരുന്നുവെന്നും അതിനായി നിയമം അനുശാസിക്കുന്ന രീതിയില്‍ എന്തിനും തയ്യാറായിരുന്നുവെന്നും ഷാകിബ് പറഞ്ഞു.

മത്സരശേഷം നടന്ന അഭിമുഖത്തിലായിരുന്നു ഷാകിബ് ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങളുടെ ഫീല്‍ഡര്‍മാരില്‍ ഒരാള്‍ (നജ്മുല്‍ ഹൊസൈന്‍ ഷാന്റോ) നിങ്ങള്‍ ഇപ്പോള്‍ അപ്പീല്‍ ചെയ്താല്‍ അവന്‍ പുറത്താകുമെന്ന് എന്നോട് പറഞ്ഞു. തുടര്‍ന്ന് ഞാന്‍ അപ്പീല്‍ ചെയ്തു. അപ്പീലുമായി മുമ്പോട്ട് പോകുന്നുണ്ടോ, അതോ പിന്‍വലിക്കുന്നുണ്ടോ എന്ന് അമ്പയര്‍മാര്‍ എന്നോട് ചോദിച്ചു.

ഇത് ക്രിക്കറ്റിന്റെ നിയമത്തിലുള്ളതാണ്. ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല. ഞാനൊരു യുദ്ധത്തിലായിരുന്നു, എന്റെ ടീം വിജയിക്കുമെന്ന് ഉറപ്പാക്കാന്‍ എനിക്ക് ഒരു തീരുമാനം എടുക്കേണ്ടിവന്നു.

ഇത് ശരിയോ തെറ്റോ എന്നതിനെ കുറിച്ച് ചര്‍ച്ചകളും വിവാദങ്ങളും ഉണ്ടാകും, പക്ഷേ അത് നിയമവിധേയമാണെങ്കില്‍ അത് മുതലാക്കാന്‍ ശ്രമിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല,’ ഷാകിബ് പറഞ്ഞു.

മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ബംഗ്ലാദേശ് നായകന്‍ തന്നെയായിരുന്നു. 65 പന്തില്‍ നിന്നും 88 റണ്‍സ് നേടിയാണ് ഷാകിബ് ബംഗ്ലാ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. പന്തെറിഞ്ഞ് രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് കയറാനും ബംഗ്ലാദേശിനായി. നവംബര്‍ 11നാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം. പൂനെയില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ആണ് എതിരാളികള്‍.

Content Highlight:  Shakib Al Hasan says he was willing to do for the win

We use cookies to give you the best possible experience. Learn more