| Monday, 7th October 2019, 1:37 pm

''എല്ലാ കൊലപാതകങ്ങളെ കുറിച്ചും അറിയാമായിരുന്നു; പുറത്തുപറയാതിരുന്നതിന് കാരണമുണ്ട്'' ; ഷാജുവിന്റെ നിര്‍ണായക മൊഴി പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂടത്തായി കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജു. ജോളി നടത്തിയ എല്ലാ കൊലപാതകങ്ങളെ കുറിച്ചും തനിക്ക് അറിയാമായിരുന്നെന്നാണ് ഷാജുവിന്റെ മൊഴി.

മകളുടേയും ഭാര്യയുടേയും മരണം കൊലപാതകമാണെന്ന് അറിഞ്ഞിരുന്നു. എന്നാല്‍ ജോളി തന്നേയും വധിക്കുമെന്ന് പേടിച്ചിരുന്നു. കൊലപാതകം പുറത്തുപറയാതിരുന്നത് പേടികൊണ്ടാണ്. ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നും ഷാജു മൊഴി നല്‍കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാ കാര്യങ്ങളും ജോളിയുടെ തലയില്‍ ചുമത്തിയ ശേഷം രക്ഷപ്പെടാനുള്ള ഷാജുവിന്റെ നീക്കമാണോ എന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. എന്തായാലും ഇന്ന് വൈകീട്ടോടെ ഷാജുവിന്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

ഷാജുവിന് സിലിയുടേയും മകളുടേയും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. എന്തുകൊണ്ട് ജോളിയെ തന്നെ വിവാഹം ചെയ്തുവെന്ന ചോദ്യത്തിന് ഷാജു മറുപടി നല്‍കിയിട്ടില്ല.

കൂടത്തായിയിലെ ദുരൂഹ മരണങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നായിരുന്നു നേരത്തെ ഷാജു മൊഴി നല്‍കിയത്. തെളിവ് കിട്ടിയിട്ടുണ്ടെങ്കില്‍ ആരും ശിക്ഷിക്കപ്പെടട്ടെ. ആരാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് അറിയില്ല. തന്റെ ആദ്യ ഭാര്യയും കുഞ്ഞും അസുഖത്തെ തുടര്‍ന്നാണ് മരിച്ചതെന്നും ഷാജു പറഞ്ഞിരുന്നു. ദുരൂഹ മരണക്കേസില്‍ അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആറ് ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന ജോളി ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇതുവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്യു സാമുവല്‍, പ്രജു കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍.

ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തവരാണ് മാത്യുവും പ്രജു കുമാറും. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

We use cookies to give you the best possible experience. Learn more