| Saturday, 5th October 2019, 12:18 pm

കൂടത്തായി മരണപരമ്പര; ജോളിയുടെ ഭര്‍ത്താവ് ഷാജുവും കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂടത്തായിയിലെ മരണപരമ്പരയുമായി ബന്ധപ്പെട്ട് ജോളിയുടെ ഭര്‍ത്താവ് ഷാജുവും കസ്റ്റഡിയില്‍. ജോളിയേയും താമരശ്ശേരി ജ്വല്ലറി ജീവനക്കാരനേയും കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് പൊലീസ് ഇപ്പോള്‍ ഷാജുവിനേയും കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ഇന്ന് രാവിലെ പത്ത് മണിയോടെ ജോളിയുടെ വീട്ടിലെത്തിയ പൊലീസ് ജോളിയേയും ഷാജുവിനേയും ചോദ്യം ചെയ്തിരുന്നെങ്കിലും ജോളിയെ മാത്രം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ജോളിയെ ചോദ്യം ചെയ്തതിന് ശേഷമാണ് ജ്വല്ലറി ജീവനക്കാരനായ മാത്യുവിനെ കസ്റ്റഡിയില്‍ എടുത്തത്.

ജ്വല്ലറിയില്‍ ഉപയോഗിക്കാനായി കൊണ്ടുവന്ന സയനേഡിന്റെ അംശം പലപ്പോഴായി മാത്യു ജോളിക്ക് നല്‍കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ആറ് പേരുടെ മരണത്തില്‍ ഇയാള്‍ പങ്കാളിയാണോ എന്ന വിവരം പൊലീസ് നല്‍കുന്നില്ല. ജോളി ആവശ്യപ്പെട്ട പ്രകാരം ഇത് നല്‍കുകയായിരുന്നു എന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ജോളിയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്.

അതിനിടെ കൂടത്തായില്‍ മരണപരമ്പര നടന്ന വീട്ടിലെ മറ്റൊരാളെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് ജോളി മൊഴി നല്‍കിയിരിക്കുന്നു കൊല്ലപ്പെട്ട റോയിയുടെ സഹോദരി രഞ്ജിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് ജോളി പറഞ്ഞത്.

ഇത് രഞ്ജിക്കറിയാമായിരുന്നുവെന്നാണ് വിവരം. എറണാംകുളത്ത് താമസിക്കുന്ന രഞ്ജി അതിനാല്‍ തന്നെ കൂടത്തായിലെ വീട്ടിലേക്ക് വന്നിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊലപാതകം നടത്തിയത് താനാണെന്ന് ഇന്നലെ വൈകീട്ടാണ് ജോളി മൊഴി നല്‍കുന്നത്. സ്ലോ പോയിസണ്‍ നല്‍കിയാണ് കൊല നടത്തിയതെന്ന കുറ്റസമ്മതം ജോളി നടത്തിയത്.

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കൊലപാതകമായതുകൊണ്ട് തന്നെ തെളിവുശേഖരണം ബുദ്ധിമുട്ടാണെന്നാണ് പൊലീസ് പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ മാസം റോയിയുടെ സഹോദരന്‍ റോജോ യു.എസില്‍ നിന്ന് തിരിച്ചുവന്നിരുന്നു. അദ്ദേഹം താമരശ്ശേരി പൊലീസില്‍ നിന്ന് വിവരാവകാശ രേഖയെടുത്ത് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. മരണം നടന്നിടത്തെല്ലാം ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു.

ഭക്ഷണം കഴിച്ച് മണിക്കൂറുകള്‍ക്കകം നടന്ന മരണങ്ങളില്‍ പൊന്നാമറ്റം റോയിയുടെ പോസ്റ്റ് മോര്‍ട്ടം മാത്രമാണ് നടത്തിയിരുന്നത്. സയനൈഡ് അകത്തുചെന്നാണ് മരണമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സംശയം തോന്നിയവരെ പൊലീസ് പല തവണ ചോദ്യം ചെയ്തിരുന്നു.

കൊല്ലപ്പെട്ട പൊന്നാമറ്റം ടോമിന്റെ സ്വത്ത് കൈവശപ്പെടുത്താനുള്ള നീക്കം നടന്നതിന്റെ രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

2002 നും 2015 നും ഇടയില്‍ പൊന്നാമറ്റം കുടുംബാംഗങ്ങളില്‍പ്പെട്ട ആറ് പേരാണ് കുഴഞ്ഞു വീണ് മരിച്ചത്. ഇതില്‍ സംശയം അറിയിച്ച് ടോമിന്റെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ കല്ലറ തുറന്ന് പരിശോധിച്ചിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച ഭൗതികാവശിഷ്ടങ്ങളില്‍ ഫൊറന്‍സിക് പരിശോധന നടത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more