| Saturday, 6th August 2022, 8:08 pm

കോളേജില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐയുടെ ജാഥയില്‍ വെച്ചാണ് ആദ്യമായി മോഹന്‍ലാലിനെ കാണുന്നത്: ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ അഭിനയജീവിതത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിന്റെ സുവര്‍ണകാലഘട്ടം ആരംഭിക്കുന്ന സമയം മുതലേ ഷാജി കൈലാസുമായി അദ്ദേഹത്തിന് ബന്ധമുണ്ട്. ഇരുവരും ഒരേ കോളേജിലാണ് പഠിച്ചതും. കോളേജില്‍ പഠിക്കുമ്പോള്‍ മോഹന്‍ലാലിനെ ആദ്യമായി കണ്ട ഓര്‍മ പങ്കുവെക്കുകയാണ് കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജി കൈലാസ്.

‘കോളേജില്‍ കേറുമ്പോഴേ ഞങ്ങളൊക്കെ എസ്.എഫ്.ഐക്കാരാണ്. അവിടെ ഭരിക്കുന്നത് എസ്.എഫ്.ഐ ആണ്. അപ്പോള്‍ റിബലിസം, റെവലൂഷന്‍ എന്നൊക്കെ പറഞ്ഞ് നടക്കുകയാണ്. ഞാന്‍ പഠിച്ച കോളേജിന്റെ ത്രില്ലടിക്കമെങ്കില്‍ എസ്.എഫ്.ഐ ആകണമെന്നാതാണ് മറ്റൊരു കാര്യം.

വീടിനടുത്തും ഡി.വൈ.എഫ്.ഐലൊക്കെ ഉണ്ടായിരുന്നു. കോളേജില്‍ ചേരുമ്പോള്‍ അവര്‍ എന്റെ കയ്യില്‍ പ്രത്യകം കത്തൊക്കെ തന്നുവിട്ടു, ഈ സഖാവിനെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞ്. കോളേജില്‍ പിന്നെ പോസ്റ്ററുകളൊക്കെ ഞാന്‍ എഴുതുന്നുണ്ട്. അങ്ങനെ പോവുന്ന സമയത്ത് ഒരു വലിയ ജാഥയുടെ പുറകില്‍ മോഹന്‍ലാല്‍ പോകുന്നത് ഞാന്‍ കണ്ടു. അന്ന് അദ്ദേഹത്തിന്റെ നാടകമൊക്കെ ഞാന്‍ കാണാറുണ്ട്.

ക്ലാസ് ഒക്കെ കട്ട് ചെയ്ത് നടക്കുന്ന ഗ്യാങ്ങിലാണ് മോഹന്‍ലാല്‍. പിന്നെ സെക്രട്ടറിയേറ്റിന്റെ മുമ്പിലൊക്കെ കാണാം. ഞാന്‍ ക്ലാസിന് പോയി തിരിച്ചുവരുന്ന സമയത്തും അദ്ദേഹത്തിനെ അവിടെ കാണാം,’ ഷാജി കൈലാസ് പറഞ്ഞു.

‘ബാലുചേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പോയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി സിനിമയില്‍ കാണുന്നത്. വാ കുരുവി വരു കുരുവി എന്ന ചിത്രമായിരുന്നു. അന്ന് ലാല്‍ ഭയങ്കര ബിസിയായിരിക്കുന്ന സമയാണ്. 33 സിനിമകള്‍ ചെയ്തിട്ടുണ്ട്.

എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ഷൂട്ടിനാണ് വന്നത്. ഞാന്‍ പെട്ടെന്ന് സീനും കോസ്റ്റിയൂമും കൊണ്ട് കൊടുത്തു. എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന് മനസിലായി. എന്നെ നോക്കി ‘അല്ല’ എന്ന് പറഞ്ഞു. ഞാന്‍ അതേ, കോളേജിലെ ടീമാണെന്ന് പറഞ്ഞു. വീട്ടിലൊക്കെ പറഞ്ഞിട്ടാണോ വന്നതെന്ന് എന്നോട് ചോദിച്ചു. അന്നൊക്കെ വീട്ടില്‍ പറയാതെ ഒളിച്ചോടി സിനിമയിലെത്തുന്ന ആള്‍ക്കാരുണ്ട്. വീട്ടില്‍ പറഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞു. ആ സൗഹൃദം പിന്നെ എവിടെ കണ്ടാലും തുടര്‍ന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Shaji Kailas shares the memory of seeing Mohanlal for the first time while studying in college

We use cookies to give you the best possible experience. Learn more