|

ചാല ബൈപ്പാസിലെ വയലില്‍ മണ്ണിട്ട് നികത്തിയവരാണ് കീഴാറ്റൂരിലെ വയല്‍നികത്തലിനെതിരെ സംസാരിക്കുന്നത്: മാതൃഭൂമിയ്‌ക്കെതിരെ ആരോപണവുമായി ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍നികത്തലിനെതിരെ ശബ്ദിക്കുന്ന മാതൃഭൂമി പത്രത്തിന്റെ കണ്ണൂരിലെ ആസ്ഥാനം വയല്‍ നികത്തി നിര്‍മ്മിച്ചതാണെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഷാജര്‍ മുഹമ്മദ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

ചാപ ബൈപ്പാസിലെ വയലില്‍ മണ്ണിട്ട് നികത്തിയാണ് മാതൃഭൂമിയുടെ കണ്ണൂര്‍ ആസ്ഥാനം നിര്‍മ്മിച്ചതെന്നാണ് ഷാജര്‍ ഉന്നയിക്കുന്ന ആരോപണം. “കണ്ണൂരിലെ മാതൃഭൂമിയുടെ പുതിയ ആസ്ഥാനം എവിടെയാണെന്ന് എത്ര പേര്‍ക്ക് അറിയാം, എന്തുകൊണ്ട് അതിന്റെ ഉദ്ഘാടനം അവര്‍ നടത്തിയില്ല? ചാല ബൈപ്പാസിലെ വയലില്‍ മണ്ണിട്ട് മാളിക പണിതവര്‍ അതേ ആസ്ഥാനത്ത് ഇരുന്ന് അച്ച് നിരത്തുകയാണ്.” എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.


Also Read: ‘ഞങ്ങള്‍ ഈ നാടിനെ വിശ്വസിച്ചു വന്നു, ഇനിയും ഞങ്ങള്‍ വിശ്വസിക്കണോ?’; സ്വയരക്ഷയ്ക്കായി സമരം ചെയ്ത് കണ്ണൂര്‍ ‘നിഫ്റ്റി’ലെ വിദ്യാര്‍ത്ഥിനികള്‍


മാതൃഭൂമിയുടെ പരിസ്ഥിതി സ്‌നേഹം കള്ളക്കടത്തുകാരന്റെ ജീവകാരുണ്യ പ്രവര്‍ത്തനം പോലെയാണെന്നും അദ്ദേഹം പറയുന്നു. “ചെറു തോടിന്റെ ഒഴുക്ക് തടഞ്ഞ് അതിനു മുകളില്‍ മണ്ണിട്ട് ഒരു പ്രദേശത്തിന്റെ ആവാസ വ്യവസ്ഥ തന്നെ തകര്‍ത്തവര്‍ക്ക് കീഴാറ്റൂരിലെ വയലിനോട് എന്തൊരു സ്‌നേഹം.” എന്നും അദ്ദേഹം പരിഹസിക്കുന്നു.

മാതൃഭൂമിയുടെ വയലുകളോടുള്ള സ്‌നേഹം ഇരട്ടത്താപ്പാണെന്ന് ആരോപിക്കുന്ന അദ്ദേഹം കീഴാറ്റൂര്‍ വിഷയം മാതൃഭൂമി ഉയര്‍ത്തുന്നത് സി.പി.ഐ.എമ്മിനെ അടിക്കാനുള്ള അവസരം എന്ന നിലയില്‍ മാത്രമാണെന്നും അഭിപ്രായപ്പെടുന്നു.

“കീഴാറ്റൂര്‍ സമരത്തിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് അറിയാത്തവരല്ല ഇവരില്‍ ആരും. എന്നാല്‍ ഇജങ നെ അടിക്കാന്‍ കിട്ടുന്നത് ഒന്നും വെറുതെ വിട്ടു കളയരുതല്ലൊ. ” അദ്ദേഹം പറയുന്നു.


Must read: ‘മമതാ ബാനര്‍ജീ, എനിക്കു താങ്കളോട് ചിലതു പറയാനുണ്ട്’ മമതയ്ക്കു മുമ്പില്‍ അപേക്ഷയുമായി മുഹമ്മദ് ഷമിയുടെ ഭാര്യ


“മംഗലാപുരത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ “പൂമ്പാറ്റകളും, പക്ഷിലതാദി”കളും, വയലും, കുന്നും കീഴാറ്റൂരില്‍ മാത്രമല്ല ഉള്ളത്. പിന്നെ എന്തുകൊണ്ട് കീഴാറ്റൂരില്‍ മാത്രം ? കേരളത്തിലെ റോഡിന്റെ വികസനത്തില്‍ ആര്‍ക്കും എതിരഭിപ്രായം കാണില്ല. ഇതേ മാധ്യമങ്ങള്‍ തന്നെ പലപ്പോഴായി നമ്മുടെ റോഡുകളെ വിമര്‍ശിച്ച് സ്റ്റോറി ചെയ്യാറുമുണ്ട്. കായലും, വയലും, കുന്നും ഇല്ലാത്ത കേരളമുണ്ടൊ? ഉണ്ടെങ്കില്‍ എത്ര കിലോ മീറ്റര്‍. ഇവിടെയാണ് നന്ദിഗ്രാമുകള്‍ ആഗ്രഹിക്കുന്നവരുടെ തിരക്കഥയായി കീഴാറ്റൂര്‍ മാറുന്നത്.മഹാരാഷ്ട്രയിലെ കര്‍ഷകസമരവും ഇത്തരം കഥയില്ലാത്ത ആട്ടവും തമ്മില്‍ ചേര്‍ത്തു വെയ്ക്കാന്‍ വരെ ഇവര്‍ മുതിര്‍ന്നിരിക്കുന്നു. ” എന്നു പറയുന്ന അദ്ദേഹം ഈ സാഹചര്യത്തില്‍ CPM വിരുദ്ധത ആധുനീക വൈദ്യശാസത്രം രോഗങ്ങളുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു എന്നു പരിഹസിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.