| Tuesday, 20th June 2023, 2:02 pm

ഷാജന്‍ സ്‌കറിയയുടേത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ല; അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പി.വി. ശ്രീനിജന്‍ എം.എല്‍.എയുടെ പരാതിയില്‍ അറസ്റ്റ് തടയണമെന്ന മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ ആവശ്യം തള്ളി ഹൈക്കോടതി. ജസ്റ്റിസ് വി.ജി. അരുണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മുന്‍കൂര്‍ ജാമ്യപേക്ഷ വെള്ളിയാഴ്ചയിലേക്ക് മാറ്റിയതായും അറിയിച്ചു.

മാധ്യമപ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് കോടതി നിരീക്ഷിച്ചു. ഷാജന്റെ മാധ്യമപ്രവര്‍ത്തനത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

പി.വി. ശ്രീനിജന്‍ എം.എല്‍.എക്കെതിരെ ചിത്രീകരിച്ച വീഡിയോ ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുകയുള്ളൂവെന്നും കോടതി അറിയിച്ചു.

അതേസമയം വെള്ളിയാഴ്ച വരെ അറസ്റ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ശ്രീനിജന്റെ പരാതിയില്‍ എളമക്കര പൊലീസാണ് ഷാജനെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയും ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ഷാജന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വ്യാജ വാര്‍ത്തയുണ്ടാക്കി വ്യക്തി അധിക്ഷേപം നടത്തുന്നുവെന്നതായിരുന്നു ശ്രീനിജന്റെ പരാതി. പട്ടികജാതി അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളനുസരിച്ചും ഐ.ടി ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് എളമക്കര പൊലീസ് ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തത്.

content highlights: Shajan Skaria’s is not proper journalism; The High Court rejected the request to stop the arrest

We use cookies to give you the best possible experience. Learn more