ഒന്ന് രണ്ട് നമ്പര്‍ വെച്ചാണ് ഞാന്‍ മാനേജ് ചെയ്യുന്നത്; ഞാനൊരു ബോണ്‍ ആക്ടര്‍ അല്ല: സൈജു കുറുപ്പ്
Entertainment news
ഒന്ന് രണ്ട് നമ്പര്‍ വെച്ചാണ് ഞാന്‍ മാനേജ് ചെയ്യുന്നത്; ഞാനൊരു ബോണ്‍ ആക്ടര്‍ അല്ല: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th July 2023, 5:19 pm

ആദ്യ സമയത്ത് റിപ്പീറ്റ് കഥാപാത്രമാണെങ്കിലും ചെയ്തിരുന്നെന്നും പീന്നീടാണ് സെലക്ടീവ് ആയി ചെയ്യാന്‍ തുടങ്ങിയതെന്നും സൈജു കുറുപ്പ്. മിര്‍ച്ചി മലയാളത്തിന നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില സിനിമകള്‍ ചെയ്തതിന് ശേഷം ഇന്‍കം വര്‍ധിച്ചെന്നും അതിന് ശേഷം ഗ്യാപ് ഫില്ലിങ്ങിന് വേണ്ടി സിനിമ ചെയ്യുന്നത് നിര്‍ത്തിയെന്നും സൈജു കുറുപ്പ് പറഞ്ഞു.

‘ട്രിവാന്‍ഡ്രം ലോഡ്ജ് റിലീസ് ആയതിന് ശേഷം എനിക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടാന്‍ തുടങ്ങി. ആ കഥാപാത്രങ്ങളില്‍ നിന്നും തെരഞ്ഞെടുത്തിട്ടാണ് പിന്നെ കുറേ സിനിമകള്‍ ചെയ്തത്. ഇടക്കൊരു ഗ്യാപ് ഫില്ലിങ് ആയിരുന്നു ചെയ്തിരുന്നത്. ഒന്നര മാസമായി എനിക്ക് സിനിമയൊന്നും ഉണ്ടായിരുന്നില്ല. അപ്പോള്‍ വന്ന സിനിമകളില്‍ നിന്ന് റിപ്പീറ്റ് കഥാപാത്രമാണെങ്കിലും ചെയ്യും. ഒരു പരിധി വരെ നമുക്ക് ജീവിക്കാന്‍ ഇന്‍കവും വേണമല്ലോ. അതൊക്കെ നോക്കിയിട്ടായിരുന്നു ചെയ്തത്.

പക്ഷെ പിന്നെ കുറച്ചധികം മൈല്‍സ്റ്റോണ്‍സ് എന്റെ കരിയറില്‍ ഉണ്ടായി. ട്രിവാന്‍ഡ്രം ലോഡ്ജിലെ ഷിബു വെള്ളായനി തൊട്ട് സഞ്ജയ് വെടിവഴിപാടിലെ പപ്പന്‍, 1983 ലെ കഥാപാത്രം, ആടിലെ അറക്കല്‍ അബു, ഡ്രൈവിങ് ലൈസന്‍സിലെ ജോണി പെരുങ്ങോടന്‍ അങ്ങനെ ഓരോ ഘട്ടത്തില്‍ ഓരോ മൈല്‍സ്‌റ്റോണ്‍ എനിക്ക് കിട്ടി. അങ്ങനെ വന്നപ്പോള്‍ എന്റെ ഇന്‍കം വര്‍ധിച്ചു. അതിന് ശേഷം കുറച്ചുകൂടി സെലക്ടിവ് ആകാന്‍ ശ്രമിച്ചു, ഗ്യാപ് ഫില്ലിങ്ങിലേക്ക് പോകുകയും ചെയ്തില്ല. ഇനി അത് തുടര്‍ന്നാല്‍ കരിയര്‍ നമ്മള്‍ പോലും അറിയാതെ അവസാനിക്കുമെന്ന് തോന്നി,’ സൈജു കുറുപ്പ് പറഞ്ഞു.

താനൊരു ബോണ്‍ ആക്ടര്‍ അല്ലെന്നും തന്റെ അഭിനയത്തില്‍ റിപ്പിറ്റേഷന്‍ വരാമെന്നും അദ്ദേഹം പറഞ്ഞു.

‘റിപ്പിറ്റേഷന്‍ വരുന്ന കഥാപാത്രങ്ങള്‍ സെലക്ട് ചെയ്യാറില്ല, പക്ഷെ എന്റെ അഭിനയത്തില്‍ റിപ്പിറ്റേഷന്‍ വരാം. അതിന്റെ കാരണം ഞാനൊരു ബോണ്‍ ആക്ടര്‍ അല്ല. ഞാന്‍ പഠിച്ചെടുത്ത ഒരു ആക്ടര്‍ ആണ്. എനിക്ക് കുറച്ച് നമ്പറുകള്‍ അറിയാം. കരയേണ്ടത് ഇങ്ങനെ, ചിരിക്കേണ്ടത് ഇങ്ങനെ, റോമാന്റിക്കലി നോക്കണമെങ്കില്‍ എങ്ങനെ നോക്കണം അതൊക്ക. ഇതൊക്കെ എനിക്ക് തോന്നുന്നതാണ്.

ഒരു ഡയറക്ടര്‍ക്ക് ഒരു ഡയലോഗ് ഡെലിവറി എങ്ങനെ ചെയ്യണം, അത് എപ്പോള്‍ ഡെലിവര്‍ ചെയ്യണമെന്നൊക്കെ പറഞ്ഞ് തരാന്‍ പറ്റും. റൊമാന്റിക്കലി എങ്ങനെയാണ് നോക്കുന്നതെന്നൊക്കെ ഒരു ഡയറക്ടര്‍ക്ക് പറഞ്ഞ് തരാന്‍ സാധിക്കില്ലായിരിക്കും. കാണിച്ച് തന്നാല്‍ തന്നെ നമുക്കത് എക്‌സിക്യൂട്ട് ചെയ്യാന്‍ പറ്റില്ലായിരിക്കും. നമ്മുടെ രീതിയിലേ നമുക്കത് ചെയ്യാന്‍ പറ്റുകയുള്ളൂ. ഒരാള്‍ സ്‌മൈല്‍ ചെയ്ത് കൊണ്ട് റൊമാന്റിക്കലി നോക്കണമെന്നൊക്കെ പറഞ്ഞാല്‍ ചിലരുടെ റൊമാന്‍സ് അങ്ങനെ ആയിരിക്കില്ല. ഒന്ന് രണ്ട് നമ്പര്‍ വെച്ചാണ് ഞാന്‍ മാനേജ് ചെയ്യുന്നത്,’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: Saiju kurupp talks about tricks he used in movie