| Sunday, 28th November 2021, 12:20 pm

ഇനിയൊരിക്കലും പഴയതുപോലെയാകുമെന്ന് കരുതിയില്ല, 25 തുന്നലുകളാണിട്ടത്; 'ജേഴ്‌സി'ക്കുവേണ്ടി രക്തം നല്‍കിയെന്ന് ഷാഹിദ് കപൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജേഴ്‌സി സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്കേറ്റ പരിക്കിനെക്കുറിച്ച് പറയുകയാണ് ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍.

ജേഴ്‌സി സിനിമയുടെ ഷൂട്ടിനിടെ തന്റെ ചുണ്ടുകള്‍ പൊട്ടി 25 തുന്നലുകള്‍ ഇടേണ്ടി വന്നിരുന്നെന്ന് ഷാഹിദ് കപൂര്‍ പറയുന്നു. ഇതുതന്നെയായിരിക്കും ജേഴ്‌സിയെക്കുറിച്ചുള്ള ശക്തമായ ഓര്‍മയെന്നും താരം പറഞ്ഞു.

ഇനിയൊരിക്കലും ചുണ്ടുകള്‍ പഴയതുപോലെ കാണില്ലെന്നാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

സീസണ്‍ഡ് ബോള്‍ ഓഫ് ക്യാമറയുമായി പരിശീലിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് അദ്ദേഹം പങ്കുവെച്ചു. താന്‍ ഹെല്‍മെറ്റ് ധരിക്കാത്തതുകൊണ്ടാണ് പരിക്ക് പറ്റിയതെന്നും താരം സമ്മതിച്ചു.

”(പന്ത്) എന്റെ കീഴ്ചുണ്ട് പൊട്ടിച്ചു, അത് കാരണം ഞങ്ങള്‍ക്ക് രണ്ട് മാസത്തേക്ക് ഷൂട്ടിംഗ് നിര്‍ത്തേണ്ടി വന്നു. എനിക്ക് ഏകദേശം 25 തുന്നലുകള്‍ ഇടേണ്ടി വന്നു. എന്റെ ചുണ്ട് സാധാരണ നിലയിലെത്താന്‍ യഥാര്‍ത്ഥത്തില്‍ മൂന്ന് മാസമെടുത്തു. എന്നാലും ഇപ്പോഴും അത് സാധാരണപോലെ ആയി എന്ന് തോന്നുന്നില്ല. എനിക്ക് അത് ചലിപ്പിക്കാന്‍ കഴിയില്ല. ഈ സിനിമയ്ക്ക് ഞാന്‍ എന്റെ രക്തം നല്‍കി,” ഷാഹിദ് പറഞ്ഞു.

ഡിസംബറില്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ജേഴ്‌സി തെലുങ്ക് സിനിമയുടെ റീമേക്കാണ്. ഈ ആഴ്ച ആദ്യം ജേഴ്‌സിയുടെ ട്രെയിലര്‍ പുറത്തിറക്കിയിരുന്നു.

Content Highlights: Shahid Kapoor felt he ‘will never look the same again’ after busting his lip and getting 25 stitches during Jersey shoot

We use cookies to give you the best possible experience. Learn more