Entertainment
ആ മലയാള സിനിമ ഹിന്ദിയിലെടുക്കാന്‍ ഞാനും അല്‍ഫോണ്‍സ് പുത്രനും ഒരു ശ്രമം നടത്തിയിരുന്നു: ശബരീഷ് വര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 08, 09:18 am
Saturday, 8th March 2025, 2:48 pm

നടന്‍ എന്ന നിലയിലും ഗാനരചയിതാവെന്ന നിലയിലും മലയാളികള്‍ക്ക് സുപരിചിതനാണ് ശബരീഷ് വര്‍മ. 2013ല്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെയാണ് ശബരീഷ് വര്‍മ സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ രചിച്ച ‘പിസ്സ സുമാക്കിറായ’ എന്ന ഗാനമാലപിച്ചതും ശബരീഷ് തന്നെയായിരുന്നു. പ്രേമം സിനിമയിലെ ശംഭു എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.

ഷട്ടര്‍ എന്ന സിനിമ ഹിന്ദിയില്‍ എടുക്കാന്‍ താനും അല്‍ഫോണ്‍സ് പുത്രനും ശ്രമിച്ചിരുന്നെന്ന് പറയുകയാണ് ശബരീഷ് വര്‍മ. അതിന് വേണ്ടി തങ്ങള്‍ മുംബൈയില്‍ മുറി എടുത്ത് ആറേഴ് മാസം താമസിച്ചുവെന്നും അല്‍ഫോണ്‍സും താനും ചേര്‍ന്ന് ചിത്രത്തിനായി തിരക്കഥയെഴുതിയെന്നും ശബരീഷ് പറയുന്നു.

സിനിമക്കായി ഷൂട്ടിങ് ലൊക്കേഷന്‍ കണ്ടെത്താന്‍ മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള ഗ്രാമത്തില്‍ കുറേ കറങ്ങി നടന്നുവെന്നും എന്നാല്‍ അവസാന ഘട്ടത്തില്‍ നിര്‍മാതാവ് പിന്‍വാങ്ങിയതിനാല്‍ അത് നടന്നില്ലെന്നും ശബരീഷ് പറഞ്ഞു. തിരിച്ചെത്തിയ തങ്ങള്‍ അന്‍വര്‍ റഷീദിനെ പോയി കണ്ടെന്നും അങ്ങനെയാണ് പ്രേമം എന്ന സിനിമ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഷട്ടര്‍ എന്ന മലയാള സിനിമ ഹിന്ദിയില്‍ എടുക്കാനൊരു ശ്രമം ഞാനും അല്‍ഫോണ്‍സ് പുത്രനും കൂടി നടത്തിയിരുന്നു. മുംബൈയില്‍ മുറി എടുത്ത് ആറേഴ് മാസം ഞങ്ങള്‍ താമസിച്ചു. അല്‍ഫോണ്‍സും ഞാനും കൂടി തിരക്കഥയെഴുതി. ഷൂട്ടിങ് ലൊക്കേഷന്‍ കണ്ടെത്താന്‍ മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള ഗ്രാമത്തില്‍ കുറേ കറങ്ങി നടന്നു.

ഇനി ഷൂട്ടിങ് ആരംഭിക്കാം എന്ന ഘട്ടത്തില്‍ നിര്‍മാതാവ് പിന്‍മാറിയതുകൊണ്ട് അത് നടന്നില്ല. നാട്ടില്‍ തിരിച്ചെത്തിയ ശേഷം അല്‍ഫോണ്‍സ് അന്‍വര്‍ റഷീദിനെ കാണാന്‍ പോയിരുന്നു. അപ്പോള്‍ അന്‍വര്‍ പറഞ്ഞു ഒരു പടം ചെയ്യണമെന്ന്. അല്‍ഫോണ്‍സ് പ്രേമത്തിന്റെ കഥ പറഞ്ഞു. അന്‍വറിന് ഇഷ്ടമായി. അങ്ങനെയാണ് പ്രേമത്തിന്റെ പിറവി,’ ശബരീഷ് വര്‍മ പറയുന്നു.

content highlight: Shabareesh Varma says he and Alphons puthran tried to make hindi version of malayalam movie Shutter