| Sunday, 1st September 2024, 4:09 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെയുള്‍പ്പെടെ പശ്ചിമ ബംഗാളില്‍ വീണ്ടും ലൈംഗികാതിക്രമങ്ങള്‍; പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വീണ്ടും ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യം നിലനില്‍ക്കെയാണ് വീണ്ടും ലൈംഗികാതിക്രമം വ്യാപകമാവുന്നത്.

പശ്ചിമ ബംഗാളിലെ ബിര്‍ബൂം ജില്ലയിലെ നഴ്‌സും നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. കടയില്‍ നിന്ന് വരികയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

‘കടയില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്ന ഒമ്പത് വയസുള്ള പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പ്രതി ഞങ്ങളുടെ അയല്‍വാസിയാണ്. ഇയാള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. പ്രതിക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം,’ പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ബംഗാളില്‍ നടക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച പ്രതിയുടെ വീടും ബന്ധുവിന്റെ കടയുമുള്‍പ്പെടെ പ്രതിഷേധക്കാര്‍ തകര്‍ത്തു. നോര്‍ത്ത് 24 പര്‍ഗാസിലെ മാധ്യമഗ്രാമിലാണ് പ്രതിഷേധം രോഷമായത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തോട് ഒത്തുതീര്‍പ്പാക്കാന്‍ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നേതാവിന്റെ ആവശ്യം ജനങ്ങളെ പ്രകോപിപ്പിക്കാന്‍ കാരണമാവുകയായിരുന്നു.

പ്രതിയുടെയും പ്രാദേശിക നേതാവിന്റെയും വീടിന് മുന്നിലുണ്ടായ നാട്ടുകാരുടെ ജനരോഷം കാരണം പൊലീസിനെയും ദ്രുതകര്‍മസേനയേയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

ഇതിന് പിന്നാലെ ബിര്‍ബും ജില്ലയിലെ ഇല്ലംബസാര്‍ ഏരിയയിലെ ആശുപത്രി ജീവനക്കാരിക്ക് നേരെയും ലൈംഗികാക്രമം നടന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പരിശോധനക്കിടയില്‍ രോഗിയില്‍ നിന്നുമാണ് നഴ്‌സിന് അതിക്രമം നേരിടേണ്ടി വന്നത്. ശരീരത്തില്‍ സ്പര്‍ശിക്കുകയും പ്രതികരിച്ചപ്പോള്‍ അധിക്ഷേപിച്ച് സംസാരിക്കുകയുമായിരുന്നുവെന്ന് നഴ്‌സ് പറഞ്ഞു. ഇതിന് പിന്നാലെ നഴ്‌സിന്റെ പരാതിയെ തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Content Highlight: sexual assaults again in west bengal; the locals protested

We use cookies to give you the best possible experience. Learn more