| Monday, 13th March 2023, 7:38 am

ദല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷയുടെ പീഡനാരോപണങ്ങള്‍ വ്യാജമെന്ന് മുന്‍ ഭര്‍ത്താവ്; നാര്‍ക്കോ ടെസ്റ്റ് നടത്തണമെന്ന് ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അച്ഛനെതിരായ ദല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിന്റെ ആരോപണങ്ങള്‍ വ്യാജമെന്ന് മുന്‍ ഭര്‍ത്താവ് നവീന്‍ ജയ്ഹിന്ദ്. ഇത്തരം ലൈംഗിക പീഡനങ്ങള്‍ക്ക് സ്വാതി ഇരയായിട്ടുണ്ടെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അച്ഛന്‍ മരണപ്പെടുകയും, വനിത കമ്മീഷന്‍ അധ്യക്ഷയായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ സത്യം എന്താണെന്ന് തെളിയിക്കേണ്ടത് സ്വാതിയുടെ കടമയാണെന്നും ഇതിനായി പോളിഗ്രാഫ്, നാര്‍ക്കോ ടെസ്റ്റുകള്‍ നടത്തണമെന്നും നവീന്‍ പറഞ്ഞു.

‘സ്വാതിക്ക് മാത്രമേ സത്യം എന്താണെന്ന് അറിയൂ. ആരോപണങ്ങള്‍ തെളിയിക്കാന്‍ ഇവര്‍ തീര്‍ച്ചയായും പോളിഗ്രാഫും നാര്‍ക്കോ ടെസ്റ്റും നടത്തേണ്ടതുണ്ട്. ഉയര്‍ന്ന പദവി വഹിക്കുകയും, പിതാവ് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സത്യം തെളിയിക്കേണ്ടത് അവരുടെ കടമയമാണ്,’ നവീന്‍ ജയ്ഹിന്ദ് പറഞ്ഞു.

സ്വാതി മാലിവാള്‍ പരാമര്‍ശിച്ചതുപോലെ മാനസികസംഘര്‍ങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ കൃത്യമായ വൈദ്യ ചികിത്സ നേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനിതാ ദിനത്തില്‍ നടന്ന പരിപാടിക്കിടെയായിരുന്നു പിതാവില്‍ നിന്നും ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സ്വാതി മാലിവാള്‍ വെളിപ്പെടുത്തിയത്. അച്ഛന്‍ മദ്യപിക്കുമായിരുന്നുവെന്നും തന്നെ ലൈംഗികമായും ശാരീരികമായും ഉപദ്രവിക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ വെളിപ്പെടുത്തലിന് പിന്നാലെ സ്വാതിയെ വിമര്‍ശിച്ച് മുന്‍ ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ ബര്‍ക്ക ശുക്ല രംഗത്തെത്തിയിരുന്നു. ലോകത്ത് നടക്കാത്ത കാര്യങ്ങളാണ് സ്വാതി മാലിവാള്‍ വിളിച്ചുപറയുന്നതെന്നും അവരുടെ മാനസിക നില തെറ്റിയിരിക്കുകയാണെന്നുമായിരുന്നു ബര്‍ക്കയുടെ പരാമര്‍ശം.

പണ്ട് പിതാവിനെ കുറിച്ച് താന്‍ അഭിമാനിക്കുന്നുവെന്നായിരുന്നു സ്വാതി പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് അദ്ദേഹം ഏറ്റവും മോശപ്പെട്ടവനായി. വ്യാജ പ്രചരണങ്ങള്‍ നടത്തുന്ന ഇവരെ അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്താക്കണമെന്നും ബര്‍ക്ക പറഞ്ഞിരുന്നു.

Content Highlight: Sexual assault allegations by DCW chief fake says Ex husband

We use cookies to give you the best possible experience. Learn more