കഥ കേള്‍ക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി ലൈംഗികമായി ആക്രമിച്ചു; പിന്നാലെ 10000 രൂപ അയച്ചുനല്‍കി; വി.കെ. പ്രകാശിനെതിരെ കഥാകൃത്ത്
Movie Day
കഥ കേള്‍ക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി ലൈംഗികമായി ആക്രമിച്ചു; പിന്നാലെ 10000 രൂപ അയച്ചുനല്‍കി; വി.കെ. പ്രകാശിനെതിരെ കഥാകൃത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th August 2024, 2:21 pm

കൊച്ചി: സംവിധായകന്‍ വി.കെ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി യുവ കഥാകൃത്ത്. തന്റെ ആദ്യ സിനിമയുടെ കഥ പറയാന്‍ ചെന്നപ്പോള്‍ ലൈംഗികമായി ആക്രമിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍ വിഷയത്തില്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും യുവതി പറഞ്ഞു.

‘സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുമ്പാണ് വി.കെ പ്രകാശ് എന്ന സംവിധായകനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് അയച്ചപ്പോള്‍ ഇഷ്ടമായെന്നും കൊല്ലത്തേക്ക് വരണമെന്നും പറഞ്ഞു. അദ്ദേഹം പറഞ്ഞ സമയത്ത് തന്നെ കൊല്ലത്തെത്തി. കൊല്ലത്ത് ഒരു ഹോട്ടലില്‍ അദ്ദേഹം രണ്ട് മുറികളെടുത്തിരുന്നു. എന്റെ മുറിയില്‍ വന്ന് കഥ കേള്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞു.

കഥ പറഞ്ഞ് തുടങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അത് നിര്‍ത്തിവെക്കാന്‍ പറയുകയും എനിക്ക് മദ്യം ഓഫര്‍ ചെയ്യുകയും ചെയ്തു. കഥ പറയുന്നത് തുടരട്ടേയെന്ന് ചോദിച്ചപ്പോള്‍ നമുക്ക് അഭിനയത്തിലേക്ക് കടക്കാമെന്ന് പറഞ്ഞ്, ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീന്‍ എനിക്ക് തന്നു. എന്നിട്ട് അഭിനയിച്ച് കാണിക്കാന്‍ പറഞ്ഞു.

എനിക്ക് അഭിനയത്തോട് താല്‍പര്യമില്ലെന്നും എന്റെ കഥ സിനിമയാക്കാനാണ് താല്‍പര്യമെന്നും പറഞ്ഞപ്പോള്‍ അഭിനയിക്കാന്‍ പറ്റുമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു.

എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഞാന്‍ ചെയ്ത് കാണിച്ചു തരാമെന്നും അതുപോലെ ചെയ്താല്‍ മതിയെന്നും പറഞ്ഞ് ദേഹത്ത് സ്പര്‍ശിക്കാനും ചുംബിക്കാനും ശ്രമിച്ചു. കിടക്കയിലേക്ക് കിടത്താനും ശ്രമിച്ചു. ഞാന്‍ തയ്യാറായില്ല. സര്‍ ഇപ്പോള്‍ മുറിയിലേക്ക് പോ കഥ ഞാന്‍ പിന്നെ പറഞ്ഞോളാം എന്ന് പറഞ്ഞു.

അയാള്‍ മുറിയില്‍ നിന്നും പോയപ്പോള്‍ തന്നെ ഹോട്ടലില്‍ നിന്ന് ഇറങ്ങുകയും ഓട്ടോ പിടിച്ച് ഞാന്‍ പോകുകയും ചെയ്തു.

പിറ്റേന്ന് രാവിലെ നോക്കുമ്പോള്‍ എന്റെ ഫോണിലേക്ക് അയാള്‍ ഒരുപാട് തവണ വിളിച്ചതായി കണ്ടു. തിരിച്ചു വിളിച്ചപ്പോള്‍ ക്ഷമിക്കണമെന്നും ഇത് ആരോടും പറയരുതെന്നും എന്താണ് വേണ്ടതെന്ന് പറഞ്ഞാല്‍ തരാമെന്നുമായിരുന്നു പറഞ്ഞത്. അതിന് ശേഷം 10000 രൂപ അയച്ചു നല്‍കുകുകയും ചെയ്തു. അതവിടെ ക്ലോസ് ചെയ്തു. അതിന് ശേഷം ഒരു ബന്ധവും ഉണ്ടായില്ല. ഇപ്പോള്‍ ഒരുപാട് പേര്‍ മുന്നോട്ട് വരികയും സര്‍ക്കാര്‍ പിന്തുണക്കുകയും ചെയ്തതിനാലാണ് ഇത് തുറന്നുപറയാന്‍ ഞാന്‍ തയ്യാറായത്,’ യുവതി പറഞ്ഞു.

Content Highlight: Sexual Allegation against Director VK Prakash