| Monday, 13th May 2024, 9:07 pm

ലൈംഗികാതിക്രമവും തട്ടിക്കൊണ്ടുപോകലും:എൻ.ഡി.എ നേതാവ് എച്ച്‌.ഡി. രേവണ്ണക്ക് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ ലൈംഗിക പീഡനത്തിന് ഇരായായ അതിജീവതയെ തട്ടിക്കൊണ്ട് പോയ കേസില്‍ എൻ.ഡി.എയുടെ ഘടകക്ഷി ജെ.ഡി.എസിന്റെ നേതാവ് എച്ച്.ഡി. രേവണ്ണക്ക് ജാമ്യം. ഉപാധികളോടെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്.

അഞ്ച് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണമെന്നും അതിജീവിതയെയോ മറ്റ് സാക്ഷികളെയോ സ്വാധീനിക്കരുതെന്നും ജാമ്യ വിധിയില്‍ കോടതി പറഞ്ഞു. രേവണ്ണക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

രേവണ്ണയുടെ വീട്ടിലെ ജോലിക്കാരിയായിരുന്ന സ്ത്രീ നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനത്തിനും അതിജീവിതയെ തട്ടിക്കൊണ്ട് പോയതിലുമാണ് രേവണ്ണക്കെതിരെ പൊലീസ് കേസെടുത്തത്.

രേവണ്ണയുടെ വിശ്വസ്തനായ സതീഷ് ബാബണ്ണയാണ് തട്ടിക്കൊണ്ട് പോയതെന്ന് അതിജീവിതയുടെ മകനാണ് പൊലീസില്‍ പരാതി നല്‍കിയത്. രേവണ്ണ നേരിട്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടില്‍ നിന്ന് അമ്മയെ കൂട്ടിക്കൊണ്ട് പോയെന്നും പിന്നീട് യാതൊരു വിവരവും ഇല്ലെന്നും മകന്‍ പറഞ്ഞു.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മെയ് നാലിനാണ് എച്ച്.ഡി. രേവണ്ണയെ പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് രേവണ്ണക്ക് ജാമ്യം ലഭിച്ചത്.

കേസിലെ മറ്റൊരു പ്രതിയായ രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണയെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കര്‍ണാടകയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കൂടിയായ പ്രജ്വല്‍ രേവണ്ണ ലൈംഗിക പീഡന പരാതി ഉയര്‍ന്നത് മുതല്‍ വിദേശത്ത് ഒളിവിലാണ്.

Content Highlight: Sexual abuse: JDS leader HD Revanna granted conditional bail by Bengaluru court

We use cookies to give you the best possible experience. Learn more