| Thursday, 10th September 2020, 8:21 am

മറ്റ് രാജ്യങ്ങള്‍ നിര്‍ത്തിയിട്ടും വാക്‌സിന്‍ പരീക്ഷണം തുടര്‍ന്ന് ഇന്ത്യ; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡി.സി.ജി.ഐ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വാക്സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഓക്സ്‌ഫോര്‍ഡ് വാക്സിന്റെ പരീക്ഷണം മറ്റുരാജ്യങ്ങള്‍ നിര്‍ത്തിവച്ചകാര്യം ഡ്രഗ്സ് കണ്‍ട്രോളറെ അറിയിക്കാതിരുന്നതിനെ തുടര്‍ന്നാണിത്.

ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം വാക്സിന്‍ കുത്തിവച്ച ഒരാളില്‍ അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കാത്തത് എന്തുകൊണ്ടാണെന്ന് നോട്ടീസില്‍ ആരാഞ്ഞിട്ടുണ്ട്.

വ്യക്തമായ കാരണം വിശദമാക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.

നേരത്തെ മറ്റ് രാജ്യങ്ങള്‍ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നെങ്കിലും ഇന്ത്യ ഇതിന് തയ്യാറായിരുന്നില്ല. ഇന്ത്യയിലെ പരീക്ഷണങ്ങള്‍ക്കിടെ പ്രശ്നങ്ങളൊന്നും കാണാത്തതിനാല്‍ മുന്നോട്ടുപോകുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നത്.

കൊവിഡ് വാക്സിന്‍ കുത്തിവെച്ചയാള്‍ക്ക് അജ്ഞാതരോഗം പിടിപ്പെട്ടതിനെത്തുടര്‍ന്നാണ് ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്രസെനെക്കയുടെ വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചത്

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്നാണ് വാക്സിന്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. ഈ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത്.

വാക്സിന്റെ പാര്‍ശ്വഫലമായിട്ടാണ് വൊളന്റിയര്‍ക്ക് രോഗം വന്നതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതേക്കുറിച്ച് വ്യക്തമായി പഠിച്ചശേഷം മാത്രമേ വാക്സിന്‍ നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോകുകയുള്ളു.

അതേസമയം വാക്സിന്‍ ട്രയല്‍ പരീക്ഷണം നിര്‍ത്തിവെച്ചതില്‍ ആശങ്കപ്പെടേണ്ടെന്ന് ആസ്ട്രസെനെക്ക അറിയിച്ചു. വാക്സിന്‍ നിര്‍മ്മാണത്തിനിടെ ഇത് പതിവാണെന്നും കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പരീക്ഷണങ്ങള്‍ക്ക് തയ്യാറായി മുന്നോട്ട് വന്ന മനുഷ്യരുടെ ജീവന്‍ പ്രധാനമാണ്. അതുകൊണ്ടാണ് ട്രയല്‍ നിര്‍ത്തിവെച്ചതെന്നും കമ്പനി അധികൃതര്‍ പറയുന്നു.

കൊവിഡ് വാക്സിന്‍ പരീക്ഷണത്തിനിടെ ഇത്തരമൊരു സംഭവം ഇതാദ്യമാണ്. വാക്സിനായുള്ള പോരാട്ടത്തില്‍ അവസാന ഘട്ടത്തിലുള്ള 9 കമ്പനികളില്‍ ഒന്നാണ് ആസ്ട്രസെനെക്ക.

അതേസമയം കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിനായ സ്പുട്‌നിക് V ന്റെ ആദ്യ ബാച്ച് പുറത്തിറങ്ങിയിട്ടുണ്ട്. എല്ലാ ജനങ്ങളിലേക്കും എത്തുന്ന രീതിയില്‍ വാക്‌സിന്റെ പ്രാദേശിക വില്‍പ്പന ഉടന്‍ തന്നെയുണ്ടാകുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് വാക്‌സിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് വ്‌ളാദിമര്‍ പുതിന്‍ പ്രഖ്യാപിച്ചത്. വാക്‌സിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതായി മന്ത്രാലയങ്ങള്‍ അറിയിച്ചത്.

റഷ്യയിലെ ഗമാലയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്റ് മൈക്രോബയോളജിയും ആര്‍.ഡി.എഫും ചേര്‍ന്നാണ് വാക്‌സിന്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Serum Institute Gets DCGI Notice over Oxford Covid-19 Vaccine Trial Suspension by AstraZeneca Abroad

We use cookies to give you the best possible experience. Learn more