കൂടത്തായിയിലെ അഞ്ച് മരണങ്ങളില്‍ കൂടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു
Kerala
കൂടത്തായിയിലെ അഞ്ച് മരണങ്ങളില്‍ കൂടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th October 2019, 1:38 pm

കോഴിക്കോട്: കൂടത്തായി കൊലപാതവുമായി ബന്ധപ്പെട്ട് അഞ്ച് മരണങ്ങളില്‍ കൂടി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സിലിയുടെ മരണത്തില്‍ താമരശേരിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

മറ്റ് നാല് മരണങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് കോടഞ്ചേരിയിലാണ്. റോയിയുടെ മരണത്തില്‍ മാത്രമായിരുന്നു നേരത്തെ കേസെടുത്തത്.

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘം കഴിഞ്ഞ ദിവസം വിപുലീകരിച്ചിരുന്നു. അന്വേഷണ മേല്‍നോട്ടം ഐ.ജിയെ ഏല്‍പ്പിച്ചു. തുടക്കം മുതല്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം റൂറല്‍ എസ്.പി കെ.ജി സൈമണിനായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം പത്തില്‍ നിന്ന് 35 ആക്കിയിട്ടുണ്ട്. സാങ്കേതിക സഹായം നല്‍കുന്നതിന് പ്രത്യേക വിഭാഗത്തെയും നിയോഗിച്ചുകഴിഞ്ഞു.

നേരത്തേ ഓരോ മരണങ്ങളും ഓരോ സംഘം വീതം അന്വേഷിക്കാന്‍ തീരുമാനമായിരുന്നു. ഓരോ അന്വേഷണ സംഘത്തിനും ആരൊക്കെ ഉണ്ടായിരിക്കണം എന്നു തീരുമാനിക്കുന്നതും ഇതിന്റെ മൊത്തം ചുമതലയും സൈമണിനു നല്‍കിയിരുന്നു.

11 പേരടങ്ങുന്ന സംഘമാണ് ഇപ്പോള്‍ കൂടത്തായി കേസ് അന്വേഷിക്കുന്നത്. അവര്‍ ആറ് സംഘങ്ങളായാണ് അന്വേഷണം. അന്വേഷണസംഘം വിപുലീകരിക്കണമെന്ന് നേരത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൂടത്തായി കേസില്‍ അന്വേഷണം തുടരുന്ന സംഘം ജോളിയുമായി അടുത്തിടപഴകിയവരെ എല്ലാം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

അതേസമയം അന്വേഷണം കോയമ്പത്തൂരിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ജോളി നിരവധി തവണ കോയമ്പത്തൂരില്‍ പോയതായി സൂചനയുണ്ട്. മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ ഇത് വ്യക്തമാണ്. എന്നാല്‍ കട്ടപ്പനയിലേക്ക് പോകുകയാണെന്നാണ് തങ്ങളോട് പറഞ്ഞതെന്ന് മക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നിലവില്‍ പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാത്യുവിന്റെ വീട്ടിലേക്ക് തെളിവെടുപ്പിനായി പ്രതികളെ കൊണ്ടുപോയിട്ടുണ്ട്. താമരശേരിയിലും തെളിവെടുപ്പ് നടത്തും.