| Saturday, 29th June 2024, 11:16 pm

വിഭജനം മാത്രമാണ് പരിഹാരം; മണിപ്പൂരിലെ വര്‍ഗീയ കലാപത്തില്‍ ട്രൈബല്‍ അപെക്‌സ് ബോഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരിലെ വര്‍ഗീയ കലാപത്തില്‍ പരിഹാര മാര്‍ഗം നിര്‍ദേശിച്ച് ട്രൈബല്‍ അപെക്‌സ് ബോഡി. ഗോത്രവര്‍ഗക്കാര്‍ക്കായി പ്രത്യേക ഭരണസംവിധാനമോ കേന്ദ്ര ഭരണ പ്രദേശമോ മാത്രമാണ് മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ശനിയാഴ്ച പറഞ്ഞു.

ആവശ്യം ഔദ്യോഗികമായി അംഗീകരിച്ചാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

മണിപ്പൂരില്‍ നിന്ന് കുക്കികളെ ഉന്മൂലനം ചെയ്യണമെന്ന് മെയ്‌തേയ് ആഗ്രഹിച്ചുവെന്നും ഞങ്ങളെ അവരുടെ പ്രദേശങ്ങളില്‍ നിന്ന് പുറത്താക്കിയതിലൂടെ അവര്‍ വിജയിച്ചു എന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ ഇപ്പോള്‍ ശാരീരികമായും ജനസംഖ്യാപരമായും വിഭജിക്കപ്പെട്ടിരിക്കുന്നു. മെയ്‌തേയ് പ്രദേശങ്ങളില്‍ ശേഷിക്കുന്ന കുക്കികളെ മെയ്‌തേയ് വിഭാഗം നിഷ്‌കരുണം കൊന്നൊടുക്കി. കുക്കികള്‍ക്കും മെയ്‌തെയ്ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. ഇരു വിഭാഗവും രണ്ടായാല്‍ മാത്രമേ സമാധാനം കൊണ്ടുവരാനാകുള്ളുവെന്നും ട്രൈബല്‍ അപെക്‌സ് ബോഡി പറഞ്ഞു.
അതേസമയം, സംസ്ഥാനത്തിന്റെ പ്രാദേശികവും ഭരണപരവുമായ അഖണ്ഡത ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഇംഫാലില്‍ നടന്ന റാലിയില്‍ മണിപ്പൂരിലെ വിദ്യാര്‍ത്ഥികളും സ്ത്രീകളും യുവാക്കളും വൃദ്ധരും ഗ്രാമ സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുകയും സംസ്ഥാന വിഭജനത്തിന്റെ ആവശ്യത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു.

അയല്‍രാജ്യമായ മ്യാന്‍മറില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍, തീവ്രവാദം, വനഭൂമി കയ്യേറ്റം, മയക്കുമരുന്ന് കടത്ത് എന്നിവയ്‌ക്കെതിരെയും പ്രതിഷേധം നടന്നു.

മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന ഗോത്രവര്‍ഗക്കാരല്ലാത്ത മെയ്‌തെയ്കള്‍ അഞ്ചോ ആറോ ജില്ലകള്‍ ഉള്‍പ്പെടുന്ന ഇംഫാല്‍ താഴ്‌വരയിലാണ് താമസിക്കുന്നത്.

മെയ്‌തെയ് കുക്കി വിഭാഗത്തിനിടയില്‍ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന വംശീയ അക്രമത്തില്‍ 220ലധികം ആളുകള്‍ കൊല്ലപ്പെടുകയും 1,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും 70,000ത്തിലധികം ആളുകള്‍ നാടുകടത്തപ്പെടുകയും ചെയ്തിരുന്നു.

Content Highlight: Separate administration only solution to ethnic crisis in Manipur: Apex tribal body

We use cookies to give you the best possible experience. Learn more