| Saturday, 1st February 2020, 3:50 pm

കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് ഓഹരി വിപണി; ബജറ്റിന് പിന്നാലെ കൂപ്പുകുത്തി നിഫ്റ്റിയും സെന്‍സെക്‌സും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 850 പോയിന്റ് താഴേക്ക് പതിച്ചു. നിഫ്റ്റിയില്‍ 50 സൂചിക ഇടിവുമുണ്ടായി.

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കാത്തതാണ് ഇടിവിന് കാണമെന്നാണ് സൂചന.

ലാര്‍സന്‍ ആന്റ് ടര്‍ബോ, ബജാജ് ഫിന്‍സര്‍വ്, ടാറ്റ മോട്ടോഴ്സ്, സീ എന്റര്‍ടെയ്ന്‍മെന്റ് എന്നിവക്കാണ് നിഫ്റ്റിയില്‍ കാര്യമായ തകര്‍ച്ച നേരിട്ടത്. മൂന്ന് ശതമാനത്തിലേറെ തകര്‍ച്ച ഇവയെല്ലാം നേരിട്ടു.

ഓട്ടോമൊബൈല്‍, റിയല്‍ എസ്‌റ്റേറ്റ്, അക്വാകള്‍ച്ചര്‍ തുടങ്ങിയ മേഖലകളെയൊന്നും കാര്യമായി പരാമര്‍ശിക്കാതെയായിരുന്നു ബജറ്റ് അവതരണം. സര്‍ക്കാരില്‍നിന്നും നിലവിലെ പ്രതിസന്ധിയെ മറികടക്കാനുതകുന്ന നടപടികള്‍ ഉണ്ടാകുമെന്നായിരുന്നു നിക്ഷേപകരുടെ പ്രതീക്ഷയെന്നും എന്നാല്‍, പ്രതീക്ഷകളെയൊക്കെ അസ്ഥാനത്താക്കിയെന്നും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസ് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ പറഞ്ഞു.

ആദായനികുതിലെ ഇളവ് വിപണിക്ക് കരുത്തുപകരുമെന്ന പ്രതീക്ഷ ഉയര്‍ന്നിരുന്നു. എന്നാല്‍ ബാങ്ക്, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ്, മെഡിക്ലെയിം, യുലിപ്, മ്യൂച്ചല്‍ ഫണ്ട്, ചെറുകിട സേവിങ്സ് എന്നിവയെ പുതിയ ആദായ നികുതി നയം വിപരീതമായി ബാധിക്കുമെന്നും സൂചനയുണ്ട്.

ഓഹരി കൈമാറ്റ നികുതി, ദീര്‍ഘകാല ആസ്തി ലാഭ നികുതി, വിതരണ നികുതി എന്നിവ പുനഃസംഘടിപ്പിച്ച് വിപണിക്ക് ബജറ്റ് ആനുകൂല്യങ്ങള്‍ നല്‍കുമെന്നായിരുന്നു പ്രതീക്ഷ. സാമ്പത്തിക വളര്‍ച്ചയില്‍ കേന്ദ്രീകൃതമായ ധനക്കമ്മി ലക്ഷ്യവുമുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധരടക്കം അഭിപ്രായപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more