ഡി.കെ ശിവകുമാര്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍; പ്രഖ്യാപനമായി
India
ഡി.കെ ശിവകുമാര്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍; പ്രഖ്യാപനമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th March 2020, 3:50 pm

ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തു. ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഡി.കെയെ കോണ്‍ഗ്രസ് അധ്യക്ഷനായും

ഈശ്വര്‍ ഖാന്‍ദ്രേ, സതീഷ് ജാര്‍ക്കിഹോളി, സലീം അഹമ്മദ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചതായി അറിയിച്ചത്.

കോണ്‍ഗ്രസിന്റെ നിയസഭാ കക്ഷി നേതാവായി സിദ്ധരാമയ്യ തുടരും. അനധികൃത പണമിടപാട് കേസില്‍ ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഡി.കെയെ അധ്യക്ഷായി പ്രഖ്യാപിക്കാനിരിക്കെയായിരുന്നു അറസ്റ്റ്.

ഒരു മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ശിവകുമാര്‍ പുറത്തിറങ്ങിയത്. ജയില്‍ മോചിതനായി അഞ്ച് മാസത്തിന് ശേഷമാണ് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശിവകുമാര്‍ എത്തുന്നത്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് അവസാനം ഡി.കെ ശിവകുമാറിനെ തന്നെ തീരുമാനിച്ചത്. നിരവധി ചര്‍ച്ചകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമൊടുവിലാണ് പ്രഖ്യാപനം.

കര്‍ണാടക നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ധ്യക്ഷനായിരുന്ന ദിനേഷ് ഗുണ്ടുറാവു രാജിവെച്ചിരുന്നു. ഡി.കെ ശിവകുമാറിന്റെ പേരായിരുന്നു അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുന്നോട്ട് വന്നത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ നിര്‍ദേശത്തെ എതിര്‍ത്തിരുന്നു.

ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള എം.ബി പാട്ടീലിനെയാണ് സിദ്ധരാമയ്യ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള കര്‍ണാടകത്തില്‍ വൊക്കലിഗ സമുദായക്കാരനായ ശിവകുമാറിന് സംസ്ഥാന കോണ്‍ഗ്രസിനെ മികച്ച രീതിയില്‍ നയിക്കാന്‍ കഴിയില്ലെന്നായിരുന്നു സിദ്ധരാമയ്യയുടെ വാദം. ഇതിനെ തുടര്‍ന്ന് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള നേതാവിനെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ