| Friday, 20th September 2019, 12:25 pm

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് കോണ്‍ഗ്രസ്; സുശീല്‍ കുമാര്‍ ഷിന്‍ഡെ, മിലിന്ദ് ദിയോറ, സഞ്ജയ് നിരുപം എന്നിവര്‍ മത്സരിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭൂരിപക്ഷം സീറ്റുകളിലേയും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രിമാരായ അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍, സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ബാലാസാഹേബ് തോറാട്ട് എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥി പട്ടിക തെരഞ്ഞെടുത്തത്.

സംസ്ഥാനത്തെ 288 സീറ്റുകളില്‍, കോണ്‍ഗ്രസും എന്‍.സി.പിയും 125 സീറ്റുകളില്‍ വീതമാണ് മത്സരിക്കുക. ബാക്കി 40 സീറ്റുകള്‍ ചെറുകക്ഷികള്‍ക്ക് നല്‍കും. സി.പി.ഐയും ഇവരില്‍ പെടുന്നു. 125ല്‍ 104 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് നിശ്ചയിച്ചത്.

സുശീല്‍ കുമാര്‍ ഷിന്‍ഡെ, മിലിന്ദ് ദിയോറ, സഞ്ജയ് നിരുപം, നാനാ പടോള്‍ എന്നിവര്‍ മത്സരിക്കില്ല. പ്രകാശ് അംബേദ്കറുടെ വി.ബി.എയുമായി സഖ്യമുണ്ടാക്കില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ തവണ 42 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. 41 സീറ്റുകളില്‍ എന്‍.സി.പിയും. ബി.ജെ.പി 122 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ശിവസേന 63 സീറ്റുകളിലാണ് വിജയിച്ചത്.

വ്യത്യസ്ത മേഖലകളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള നേതാക്കളെയും കോണ്‍ഗ്രസ് തെരഞ്ഞെടുത്തു കഴിഞ്ഞു. വിദര്‍ഭ മേഖലയില്‍ മുകുള്‍ വാസ്‌നികും അവിനാശ് പാണ്ഡെ മുംബൈ മേഖലയിലും രാജീവ് സത്തവ് മറാത്ത്‌വാദ മേഖലയിലും മേല്‍നോട്ടം വഹിക്കും.

അഞ്ചുവര്‍ഷം മുന്‍പുണ്ടായ അതേ സീറ്റ് തര്‍ക്കമാണ് ഈവര്‍ഷവും ബി.ജെ.പിയും ശിവസേനയും തമ്മില്‍ നടക്കുന്നത്. സംസ്ഥാനത്തെ 288 സീറ്റുകളില്‍ തുല്യപ്രാതിനിധ്യം വേണമെന്നാണ് സേന ബി.ജെ.പിക്കു മുന്നില്‍ വെച്ചിരിക്കുന്ന ആവശ്യം.

എന്നാല്‍ 135 സീറ്റെന്ന സേനയുടെ ആവശ്യത്തോട് ബി.ജെ.പി അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് 160 അതിലധികമോ സീറ്റുകള്‍ വേണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ നാലിനായിരുന്നു ഇരുപാര്‍ട്ടികളും ആദ്യമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തിയത്. അത് മഹാരാഷ്ട്രാ ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന്റെ വീട്ടില്‍വെച്ചായിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും ഇരുപാര്‍ട്ടികളും സമവായത്തിലെത്തിയില്ല.

തങ്ങള്‍ ആവശ്യപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ തന്നെയാണ് സേനയുടെ തീരുമാനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more