|

പരസ്യപ്രചാരണം അവസാനിച്ചു; വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 23-ന് വടകരയില്‍ നിരോധനാജ്ഞ. ജില്ലാ കളക്ടര്‍ സാംബശിവ റാവുവാണു നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായാണിത്. 23-നു വൈകീട്ട് ആറുമുതല്‍ 24-നു രാത്രി 10 വരെയാണ് നിരോധനാജ്ഞ.

വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം ജനങ്ങള്‍ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാന്‍ പാടില്ലെന്നാണ് ഉത്തരവ്.

കൂടാതെ പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകീട്ട് ആറുമുതല്‍ വോട്ടെടുപ്പ് കഴിയുന്നതുവരെ ജില്ലയില്‍ പൊതുപരിപാടികളോ റാലികളോ സംഘടിപ്പിക്കുന്നതു വിലക്കിയും കളക്ടര്‍ ഉത്തരവിട്ടു. ഇതു കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍, ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീമുകള്‍ എന്നിവര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.