| Monday, 13th December 2021, 7:54 pm

'രഹസ്യമായി ഭാര്യയുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം': പഞ്ചാബ്- ഹരിയാന ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: ഭാര്യയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ അവരറിയാതെ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ വിധി.

കഴിഞ്ഞ വര്‍ഷം ബതിന്‍ഡ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു യുവതി നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് ലിസ ഗില്ലിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കുറ്റകൃത്യം തെളിയിക്കാന്‍ പരാതിക്കാരിയും ഭര്‍ത്താവും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഭര്‍ത്താവിന് കുടുംബ കോടതി അനുവാദം നല്‍കിയിരുന്നു.

എന്നാല്‍, ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനമാണെന്ന് ഹൈക്കോടതി വിലയിരുനത്തി. തുടര്‍ന്ന് ബതിന്‍ഡ കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

‘കുറ്റകൃത്യം തെളിയിക്കാന്‍ സമര്‍പ്പിച്ച സി.ഡികള്‍ ഭാര്യയുടെ സ്വകാര്യതയിലേക്കുള്ള വ്യക്തമായ ലംഘനവും കടന്നുകയറ്റവുമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ വകുപ്പ് 21ന്റെ ലംഘനമാണ്. ഇത്തരം സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുനല്‍കാന്‍ കഴിയില്ല. ഹരജിക്കാരന്റ സമ്മതമോ അറിവോ കൂടാതെ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ അവ തെളിവായി സ്വീകാര്യമല്ല,’ യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു. ഈ വാദം ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

2009ലായിരുന്നു കേസിലെ കക്ഷികളുടെ വിവാഹം നടക്കുന്നത്. യുവതിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് 2017ലാണ് ഭര്‍ത്താവ് ഹരജി നല്‍കിയത്.

കേസിന്റെ ക്രോസ് വിസ്താരത്തിനിടെ, മെമ്മറി കാര്‍ഡിലോ മൊബൈല്‍ ഫോണിലെ ചിപ്പിലോ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളുടെ സി.ഡിയും ട്രാന്‍സ്‌ക്രിപ്റ്റുകളും സഹിതം സപ്ലിമെന്ററി സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ അനുമതി തേടി 2019 ജൂലൈയിലാണ് ഭര്‍ത്താവ് അപേക്ഷ സമര്‍പ്പിച്ചത്. കുടുംബ കോടതി അതിന് അനുവാദം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Secretly Recording Wife’s Phone Call “Infringement Of Privacy”: Court

We use cookies to give you the best possible experience. Learn more