| Sunday, 6th June 2021, 10:33 am

ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചു; ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിക്കും സഹോദരനും എതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിക്കും സഹോദരനും എതിരെ ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചെന്നാരോപിച്ച് പൊലീസ് കേസ് ഫയല്‍ ചെയ്തു. കാന്തി മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗം രത്നദീപ് മന്നയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മോഷണത്തിനായി ബി.ജെ.പി നേതാക്കള്‍ കേന്ദ്ര സേനയെ ഉപയോഗിച്ചതായും പരാതിയില്‍ പറയുന്നു.

സുവേന്തു അധികാരിയുടെയും അദ്ദേഹത്തിന്റെ സഹോദരന്‍ മുന്‍ മുനിസിപ്പല്‍ ചീഫായ സൗമേന്തു അധികാരിയുടെയും നിര്‍ദേശപ്രകാരം കാന്തി മുനിസിപ്പാലിറ്റിക്ക് കീഴിലെ ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ ചിലര്‍ ബലപ്രയോഗത്തിലൂടെ പൂട്ടുകള്‍ തുറന്ന് മോഷ്ടിച്ചു എന്നാണ് ജൂണ്‍ ഒന്നിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

സുവേന്തു അധികാരിയുടെ അടുത്ത സഹായിയെ വഞ്ചനാക്കേസില്‍ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്ത ദിവസമാണ് പുതിയ കേസ് ഫയല്‍ ചെയ്തത്. 2019 ല്‍ ജലസേചന, ജലപാത മന്ത്രാലയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരാളെ വഞ്ചിച്ചുവെന്നാരോപിച്ചാണ് സുവേന്തു അധികാരിയുടെ സഹായി രാഖല്‍ ബേരയെ അറസ്റ്റ് ചെയ്തത്. രണ്ട് ലക്ഷം രൂപ നല്‍കിയെങ്കിലും ജോലി വാഗ്ദാനം ചെയ്തിട്ടില്ലെന്ന് പരാതിക്കാരന്‍ ആരോപിച്ചിരുന്നു.

തൃണമൂല്‍ മന്ത്രിയായിരുന്ന സുവേന്ദു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം നന്ദിഗ്രാമില്‍ 1,200 ഓളം വോട്ടുകള്‍ക്ക് മമതാ ബാനര്‍ജിയെ പരാജയപ്പെടുത്തിയിരുന്നു. പിന്നാലെയാണ് സുവേന്തു അധികാരി പതിപക്ഷ നേതാവാകുന്നത്. സുവേന്തുവിന്റെ പിതാവ് ശിശിര്‍കുമാര്‍ അധികാരി തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും തൃണമൂലിന്റെ എം.പി സ്ഥാനം രാജിവെച്ചിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Case against Bengal Opposition Leader Suvendu Adhikari and his brother

We use cookies to give you the best possible experience. Learn more