| Sunday, 23rd October 2022, 7:46 pm

സാധാരണ ഒരു സിനിമയുടെ തിരക്കഥാകൃത്താണെന്ന് പറഞ്ഞു വിളിക്കുന്നതിലും സ്വീകാര്യത ഇപ്പോള്‍ കിട്ടുന്നുണ്ട്: ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കൃഷ്ണകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ് സംവിധാനം ചെയ്ത് കെ.ആര്‍ കൃഷ്ണകുമാര്‍ തിരക്കഥ എഴുതിയ മോഹന്‍ലാല്‍ ചിത്രമാണ് ട്വല്‍ത്ത് മാന്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് ചിത്രം കൂമന്റെ തിരക്കഥയും കൃഷ്ണകുമാറാണ്.

മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ ചെയ്തതിന് ശേഷം തനിക്ക് എല്ലായിടത്തും പെട്ടെന്ന് സ്വീകാര്യത കിട്ടുന്നുണ്ടെന്ന് പറയുകയാണ് കൃഷ്ണകുമാര്‍. എവിടെ കണ്ടാലും ആളുകള്‍ തന്നെ പരിചയപ്പെടുത്തുന്നത് മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്റെ തിരക്കഥാകൃത്ത് എന്ന നിലയിലാണെന്നും അതില്‍ സന്തോഷമുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനോടുള്ള തന്റെ ആരാധനയെക്കുറിച്ച് കൃഷ്ണകുമാര്‍ പറഞ്ഞത്.

”ലാലേട്ടന്റെ മുമ്പില്‍ വെച്ചല്ല ട്വല്‍ത്ത് മാന്റെ കഥ നറേറ്റ് ചെയ്തത്. കൊവിഡ് ആയതുകൊണ്ട് സ്‌ക്രിപ്റ്റ് ഞങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. വായിച്ച ശേഷം ലാലേട്ടന്‍ അദ്ദേഹത്തിന് ഉണ്ടായ സംശയങ്ങളെല്ലാം ചോദിക്കാന്‍ തുടങ്ങി.

ജീത്തുവിനെയാണ് അദ്ദേഹം ആദ്യം വിളിക്കുന്നത്. അദ്ദേഹം വിളിച്ചിട്ട് സംശയങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ ജീത്തുവിന് സംശയമായി. കാരണം സിനിമയില്‍ 11 കഥാപാത്രങ്ങളുണ്ട്. ലാലേട്ടന്റെ സ്വഭാവം വെച്ചിട്ട് അദ്ദേഹത്തിന് ഒരുപാട് സംശയങ്ങളുണ്ടാകും അതെല്ലാം ക്ലിയര്‍ ചെയ്യുകയും വേണം.

സ്‌ക്രിപ്റ്റ് മൊത്തം പഠിച്ച് ഓരോ പേജും വെച്ചാണ് അദ്ദേഹം സംശയം ചോദിക്കുക. ജീത്തുവിനെ സംബന്ധിച്ച് അതവന് ബുന്ധിമുട്ടാണ്. സ്‌ക്രിപ്റ്റ് അവന്റെ കയ്യില്‍ കിട്ടിയതേ ഉണ്ടായിരുന്നുള്ളു. ആ സാഹചര്യത്തിലാണ് എന്നെ ഫോണില്‍ കണക്ട് ചെയ്യട്ടെയെന്ന് ലാലേട്ടനോട് ചോദിച്ചത്.

എന്നെ കണക്ട് ചെയ്തപ്പോള്‍ ഉണ്ടായ സംശയങ്ങളും സജഷന്‍സും എല്ലാം അദ്ദേഹം പറഞ്ഞു. ഞാനെല്ലാം ക്ലിയര്‍ ചെയ്ത് കൊടുത്തു. ഒരു ഒന്നര മണിക്കൂര്‍ സംസാരിച്ചിട്ടുണ്ടാകും അദ്ദേഹവുമായിട്ട്.

അതിന് ശേഷം ഞാന്‍ ജീത്തുവിനെ വിളിച്ചു കാരണം വലിയ എക്‌സൈറ്റ്‌മെന്റായിരുന്നു. പണ്ട് മുതലേ മോഹന്‍ലാലിനെ കണ്ട് ആരാധിച്ചതാണ്. ഞാന്‍ വലിയ മോഹന്‍ലാല്‍ ഫാനാണ്. അതിനെക്കുറിച്ച് ലൊക്കേഷനില്‍ വെച്ച് ഞാന്‍ ലാലേട്ടനോട് പറഞ്ഞിരുന്നു. ട്വില്‍ത്ത് മാന്‍ ഇറങ്ങിയതിന് ശേഷം എന്നെ എവിടെ കണ്ടാലും ആളുകള്‍ പരിചയപ്പെടുത്തുന്നത് ലാലേട്ടന്റെ ട്വല്‍ത്ത് മാന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്ന നിലയിലാണ്. അതില്‍ എനിക്ക് ഭയങ്കര സന്തോഷമുണ്ട്.

എനിക്ക് തോന്നുന്നത് മോഹന്‍ലാലിന്റെ കൂടെ സിനിമ ചെയ്യുന്നത് നമുക്ക് എല്ലായിടത്തും ഏക്‌സപ്റ്റന്‍സ് തരുമെന്നാണ്. സാധാരണ ഒരു സിനിമയുടെ ഡയറക്ടറാണെന്ന് പറഞ്ഞു വിളിക്കുന്നതും ഞാന്‍ മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്റെ തിരക്കഥാകൃത്താണെന്ന് പറഞ്ഞു വിളിക്കുന്നതിനും വ്യത്യാസമുണ്ട്.

ട്വല്‍ത്ത് മാന്‍ കഴിഞ്ഞതിന് ശേഷം ഞാന്‍ ലാലേട്ടനെ കാണാന്‍ മൂന്ന് സിനിമകളുടെ ലൊക്കേഷനില്‍ പോയിരുന്നു. എവിടെ ചെന്നാലും ഒരു കസേര കൊടുക്കാന്‍ പറയുകയും എന്റെ അടുത്ത് ഇരുന്ന് രണ്ട് മിനുട്ട് സംസാരിച്ചിട്ടെ ലാലേട്ടന്‍ പോകാറുള്ളു. ആ ഒരു അടുപ്പവും ബന്ധവും ലാലേട്ടന്‍ കാണിക്കും,” കെ.ആര്‍ കൃഷ്ണകുമാര്‍ പറഞ്ഞു.

content highlight: sctript wtiter krishna kumar about his film 12th man

We use cookies to give you the best possible experience. Learn more