'സച്ചി സേതുവിലെ സേതുവാണ് ഞാന്‍ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്താറ്'; സച്ചിയുടെ വിയോഗത്തില്‍ വിതുമ്പി സേതു
Malayalam Cinema
'സച്ചി സേതുവിലെ സേതുവാണ് ഞാന്‍ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്താറ്'; സച്ചിയുടെ വിയോഗത്തില്‍ വിതുമ്പി സേതു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th June 2020, 10:35 am

കൊച്ചി: സംവിധായകന്‍ സച്ചിയുടെ ഓര്‍മ്മകളില്‍ വിതുമ്പി തിരക്കഥാകൃത്ത് സേതു. സച്ചിയില്ലായിരുന്നെങ്കില്‍ താന്‍ സിനിമയില്‍ എത്തില്ലായിരുന്നെന്ന് സേതു പറഞ്ഞു.

‘സച്ചിയില്ലെങ്കില്‍ സിനിമയുടെ പരിസരങ്ങളില്‍ ഞാന്‍ എത്തില്ലായിരുന്നു. ബ്ലാങ്ക് ആയുള്ള അവസ്ഥയാണ്. എപ്പോഴും അപ്പുറത്തെ അറ്റത്ത് എന്നെ അറിയാത്ത ആരെങ്കിലുമാണെങ്കില്‍ സച്ചി സേതുവിലെ സേതുവാണ് ഞാന്‍ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്താറ്

ഒരുപാട് സ്വപ്‌നം കണ്ടിരുന്നു സച്ചി സേതു കൂട്ടായ്മയില്‍.. ഇനി അതില്ല..വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയാതെയായിരുന്നു മാധ്യമങ്ങളോട് സേതു സംസാരിച്ചത്.

2007ല്‍ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്തയാളാണ് സച്ചി. 2012ല്‍ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാന്‍ ആരംഭിക്കുകയായിരുന്നു.

ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ആണ് സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അവസാന സിനിമ. അനാര്‍ക്കലിയാണ് ആദ്യം സംവിധാനം ചെയ്ത സിനിമ.

ഡ്രൈവിങ് ലൈസന്‍സ്, രാമലീല, സീനിയേഴ്‌സ് തുടങ്ങി 12 സിനിമകള്‍ക്ക് തിരക്കഥയെഴുതി. ‘ചേട്ടായീസ്’ എന്ന ചിത്രം നിര്‍മിച്ചു.

അഭിഭാഷകവൃത്തി ഉപേക്ഷിച്ചായിരുന്നു സച്ചി സിനിമയില്‍ ഇടം കണ്ടെത്തിയത്. എറണാകുളം ലോ കോളജിലെ അഭിഭാഷകപഠനത്തിനുശേഷം ഹൈക്കോടതിയില്‍ എട്ടുവര്‍ഷത്തോളം ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. തുടര്‍ന്ന് സിനിമാ രംഗത്ത് സജീവമാവുകയായിരുന്നു.
നാടകരംഗത്തും സ്ഥിര സാന്നിധ്യമായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ